ജയന്റെ മകനെന്ന് പറഞ്ഞ് മുരളി കോടതിയില്‍
കൊല്ലം: അനശ്വരനായ ചലച്ചിത്ര നടന് ജയന് വീണ്ടും സംസാരവിഷയമാകുന്നു. ജയനാണ് തന്റെ അച്ഛനെന്ന് സ്ഥാപിച്ചു കിട്ടാന്‍ തേവള്ളി പുത്തന്മഠം കുഴയില്‍ വീട്ടില്‍ മുരളീധരന് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതോടെ ജയനെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ക്ക് തുടക്കമായി.
ജയന് എന്റെ അച്ഛന് - മുരളി കോടതിയിലേക്ക് എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് മുരളീധരന് തന്റെ പിതൃത്വം സ്ഥാപിച്ചുകിട്ടാനായി കോടതിയെ സമീപിക്കുന്ന വിവരം പുറത്തറിയുന്നത്.
തേവള്ളിയിലുള്ള വീട്ടില്‍ ജയന്റെ അമ്മ ഭാരതിയമ്മയുടെ സഹായിയായി കഴിഞ്ഞ തങ്കമ്മയുടെ മകനാണ് മുരളീധരന്. ''ഞാന്‍ ജയന്റെ മകനാണെന്ന് എന്നെ അറിയുന്നവര്‍ക്കെല്ലാം അറിയാം. എങ്കിലും 'തന്തയില്ലാത്തവന്' എന്നുള്ള പരിഹാസം കേട്ടുമടുത്തു. എല്ലാം മനസ്സിലൊതുക്കി നടക്കാന്‍ ഇനി വയ്യ'', നിയമയുദ്ധത്തിനിറങ്ങാനുള്ള സാഹചര്യം മുരളീധരന് വിശദീകരിച്ചു.
മുരളി ജയന്റെ മകനാണെന്ന് അമ്മ തങ്കമ്മയും ആണയിടുന്നു. ''മുരളി ജയന്റെ മോനാണെന്നറിയാവുന്ന ഒത്തിരിപ്പേര് കൊല്ലത്തുണ്ട്. സംശയമുള്ളവര്‍ അവരോട് ചോദിക്കട്ടെ'', അവര്‍ പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തുവരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കുന്നതും. തുടര്‍ന്ന് അവര്‍ ഭാരതിയമ്മയോടൊപ്പം വീട്ടില്‍ സ്ഥിരതാമസമായി. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നത്. ജയനേക്കാള്‍ രണ്ട് വയസ്സിന് മൂത്തതായിരുന്നു തങ്കമ്മ.
കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന് തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നുവത്രെ. എന്നാല്‍ ആ സമയത്ത് ജയന് സിനിമയില്‍ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറയുന്നു.
എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന് ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണത്രെ മരണം വരെ ജയന് അവിവാഹിതനായി ജീവിച്ചത്. 25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള് ഒരിക്കല്‍ ജയന് വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ ഓര്‍മ്മിച്ചു.
61കാരിയായ തങ്കമ്മ മകന് മുരളീധരനോടും കുടുംബത്തോടുമൊപ്പം തേവള്ളി കച്ചേരിക്കുളം പുറമ്പോക്കിലെ ഒരു കുടിലിലാണ് ജീവിക്കുന്നത്. ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്താണ് 29കാരനായ മുരളീധരന് കുടുംബം പുലര്‍ത്തുന്നത്. ഭാര്യയുണ്ട്.
എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന് നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന് കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. കരുനാഗപ്പള്ളി ജി.പി. അനില്‍കുമാര്‍ മുഖേനയാണ് മുരളി കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. മുരളീധരന് ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന് ആചാരിയുടെ പേരാണ് എസ്എസ്എല്‍സി ബുക്കില്‍ ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്. ബുക്കില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നതായും അന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.