ആര്‍സിസി: സര്‍ക്കാര്‍ അന്വേഷണം പ്രഹസനമെന്ന്
തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ(ആര്‍സിസി) രോഗികളില്‍ നിരോധിച്ച മരുന്ന് പരീക്ഷിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രഹസനമെന്ന് ആരോപണം. ഈ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വിവാദം പുറത്താക്കിയ ആര്‍സിസിയിലെ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന്റെ ചുമതലയേല്പിച്ചിരിക്കുന്നത് ഒരു ജൂനിയര്‍ ഡോക്ടറെയാണെന്ന് ആര്‍സിസിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി.എന്‍. ഭട്ടതിരിയും ഡോ. പി.വി. ഗംഗാധരനും പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ ഒരു പാനലിനെക്കൊണ്ട് അന്വേഷിപ്പിച്ചാലേ സത്യം പുറത്തുവരൂ എന്നും ഇവര്‍ പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധന് പുറമെ നിയമവിദഗ്ധന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഈ പാനലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
മുംബൈ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ഒങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. പുര്‍വിഷ് പരീഖിനെയാണ് വിവാദത്തെക്കുറിച്ച് സമഗ്രഅന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഡോ. പുര്‍വിഷ് പരേഖ് ആര്‍സിസി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായരേക്കാള്‍ വളരെ ജൂനിയറായ ഡോക്ടറാണ്. അന്വേഷണ സമയത്ത് ഡോ. കൃഷ്ണന്‍നായരെ മാറ്റിനിര്‍ത്തണമെന്നും ഡോ. ഭട്ടതിരിയും ഡോ. ഗംഗാധരനും ആവശ്യപ്പെട്ടു.
ആര്‍സിസിയിലെ ഗവേഷണത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം' എന്നായിരുന്ന ഡോ. ഭട്ടതിരിയുടെ അഭിപ്രായം.
സംസ്ഥാന മനുഷ്യാവകാശകമ്മീഷനില്‍ ഡോ. ഭട്ടതിരി കേസ് നല്കിയതോടെയാണ് വിവാദം കൂടുതല്‍ ശ്രദ്ധേയമായത്. നോര്‍ ഡൈഹൈഡ്രോ ഗുവാറെറ്റിക് ആസിഡ് (എന്‍ജിഡിഎ) എന്ന രാസവസ്തുവടങ്ങിയ മരുന്നാണ് ആര്‍സിസിയിലെ കാന്‍സര്‍ രോഗികള്‍ക്ക് നല്കിയത്. എന്നാല്‍ എന്‍ജിഡിഎ അമേരിക്കയില്‍ നിരോധിച്ച രാസവസ്തുവാണ്. മാത്രമല്ല, രോഗികളോട് മുന്‍കൂട്ടി സമ്മതം വാങ്ങാതെയാണ് ഈ മരുന്ന് പരീക്ഷിച്ചതെന്നും ആരോപണമുണ്ട്.