വൈദ്യുതനിരക്ക് 25 ശതമാനം കൂട്ടി
തിരുവനന്തപുരം: വൈദ്യുതനിരക്കില്‍ 25 ശതമാനം വര്‍ധനവ് വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് പിന്‍വലിക്കാനും തീരുമാനമായി.
നിരക്ക് വര്‍ധനവിലൂടെ 600 കോടി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഗസ്ത് രണ്ട് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു. 60 ശതമാനം വര്‍ധനവ് വരുത്തി 2000 കോടി സമാഹരിക്കാനാണ് വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ജനങ്ങളുടെ വിഷമത മനസിലാക്കി അത് 25 ശതമാനമായി കുറക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
വൈദ്യുത നിരക്ക് റഗുലേറ്ററി കമ്മിറ്റി മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കും. ആഗസ്ത് 10 മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തുവാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിമാസം 20 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള സൗജന്യം തുടരും. വൃദ്ധസദനങ്ങള്‍, പോളിയോ ഹോമുകള്‍, വികലാംഗര്‍ക്കായും മാനസിക വൈകല്യമുള്ളവര്‍ക്കുമായുള്ള സ്ക്കൂളുകളെയും ഹോസ്റലുകളെയും നിരക്ക് വര്‍ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നിട്ടും ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് അത് നടപ്പാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് 90 ശതമാനമായി വര്‍ധിപ്പിക്കാനായിരുന്നു ധവളപത്രത്തിലെ നിര്‍ദേശം. പിന്നീട് 60 ശതമാനമാക്കിയെങ്കിലും വര്‍ധിപ്പിച്ചാലേ നഷ്ടത്തില്‍ നിന്ന് കരകയറാനാവൂ എന്ന് നിര്‍ദേശം വന്നു. എന്നാല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ധവളപത്രത്തിന്മേലുള്ള ചര്‍ച്ചയില്‍ നിന്നും ഉരിത്തിരിഞ്ഞ ജനവികാരം കണക്കിലെടുത്താണ് നിരക്ക് വര്‍ധന താല്‍ക്കാലികമായി 25 ശതമാനമാക്കി നിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്ക് കൂട്ടുമ്പോള്‍ ബോര്‍ഡ് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്താനും നടപടിയുണ്ടാകും. വൈദ്യുതി മോഷണം, പ്രസരണവിതരണ നഷ്ടം എന്നിവ ഒഴിവാക്കാന്‍ വേണ്ട നടപടികളെടുക്കും. കായംകുളം താപനിലയത്തില്‍ നിന്നും വാങ്ങുന്ന വില കൂടിയ വൈദ്യുതിയുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂയംകുട്ടിയടക്കമുള്ള വൈദ്യുത പദ്ധതികള്‍ക്ക് അനുമതി കിട്ടുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. അതേ സമയം സൈലന്റ്വാലി പദ്ധതി ഈ കൂട്ടത്തില്‍ പെടില്ല.
ആദിവാസികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നത് ഒരു മാസത്തേക്കാക്കാനും തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ രണ്ട് ആഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനായിരുന്നു തീരുമാനം. ആദിവാസികളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്നും ആന്റണി അറിയിച്ചു.












Click it and Unblock the Notifications