വൈദ്യുതി ബോര്‍ഡ് സ്വകാര്യമേഖലയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന വൈദ്യുത ബോര്‍ഡിനെ ഘട്ടംട്ടമായി സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികളുടെ തുടക്കമായാണ് ആഗസ്ത് 20 തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട കരാര്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കേന്ദ്രസര്‍ക്കാരുമായി ഒപ്പിടുന്നതിനുള്ള വൈദ്യുത ബോര്‍ഡിനെ സംബന്ധിച്ച കരാറിന്റെ കരട് ഇടതുമുന്നണി സര്‍ക്കാരും തയാറാക്കിയിരുന്നു. അതില്‍ ബോര്‍ഡ് പൊതുമേഖലാ സ്ഥാപനമായി തന്നെ നിലനിര്‍ത്തുമെന്നത് അടിവരയിട്ട് ചേര്‍ത്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ അതില്ല. ഏപ്രില്‍ 2002നുള്ളില്‍ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളില്‍ ലാഭകേന്ദ്രങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് കരാറില്‍ പറയുന്നു.
ഈ മൂന്ന് മേഖലയും അവരുടെ ലാഭക്കണക്ക് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥവുമായിരിക്കും. നഷ്ടമുണ്ടാവുകയാണെങ്കില്‍ അതിന്റെ കാരണം അതിന്റെ കാരണം കണ്ടെത്തി സ്വയം പരിഹരിക്കേണ്ട ചുമതല ലാഭകേന്ദ്രങ്ങള്‍ക്കായിരിക്കും. 2004നുള്ളില്‍ പ്രസരണനഷ്ടം പകുതിയായി കുറയ്ക്കണമെന്നും കരാര്‍ ശുപാര്‍ശ ചെയ്യുന്നു.
ലാഭകേന്ദ്രങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതും മൊത്തത്തിലുള്ള പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൈദ്യുതി ബോര്‍ഡിന്റെ പ്രധാന ഓഫീസായിരിക്കും എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാക്കിയ കരടില്‍ വ്യക്തമായി പറയുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ ഇത് പറഞ്ഞിട്ടില്ല. ഇതിന്റെ അര്‍ത്ഥം ലാഭകേന്ദ്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാവില്ലെന്നാണ്.
2001ഒക്ടോബറിനുള്ളില്‍ നിലവില്‍ വരുന്ന താരിഫ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്പോള്‍ കോടതിക്ക് മാത്രമേ നിരക്ക് വര്‍ധന തടയാനുള്ള അധികാരമുണ്ടായിരിക്കുകയുള്ളു എന്നും യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പറയുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാക്കിയ കരാറിന്റെ കരടില്‍ താരിഫ് റെഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കുമെങ്കിലും അത് സ്വതന്ത്രമായിരിക്കുകയില്ല എന്ന് വ്യക്തമായി വിവക്ഷിച്ചിട്ടുണ്ട്. കമ്മീഷന്റെ തീരുമാനങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് വ്യക്തം.