സര്‍വകലാശാലാ ആസ്ഥാനം മാറ്റിയത് യുജിസി അംഗീകാരം കിട്ടാന്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം കിട്ടാനായുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടിയാണ് മാങ്ങാട്ടുപ്പറമ്പിലേക്ക് സര്‍വകലാശാലാ ആസ്ഥാനം മാറ്റിയതെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാജന്‍ വ്യക്തമാക്കി.
യുജിസിയുടെ അംഗീകാരം കിട്ടാന്‍ സര്‍വകലാശാലയ്ക്ക് സ്വന്തം കെട്ടിടമുണ്ടായിരിക്കണം. അംഗീകാരം കിട്ടിയില്ലെങ്കില്‍ 10-ാം പദ്ധതിയിലെ അഞ്ച് വര്‍ഷക്കാലം സര്‍വകലാശാലയ്ക്ക് യുജിസി സഹായം നഷ്ടമാവുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാജന്‍ പറഞ്ഞു.
ആസ്ഥാനം മാറ്റുന്നതു സംബന്ധിച്ച് സര്‍വകലാശാലയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നത് തെറ്റിദ്ധരാണയാണ്. മാടായിപ്പാറയില്‍ ആസ്ഥാനം സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ നഗരസഭയ്ക്കുള്ളില്‍ തന്നെ ആസ്ഥാനം നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും നഗരസഭയ്ക്കുള്ളില്‍ ഇതിന് പറ്റിയ സ്ഥലം കണ്ടെത്താനായില്ല.
നഗരസഭയ്ക്കുള്ളില്‍ സ്ഥലം കണ്ടെത്താനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി സപ്തംബര്‍ 14ന് ആദ്യ സിറ്റിംഗ് നടത്തും.
സര്‍വകലാശാലയ്ക്ക് സ്വന്തമായി കെട്ടിടമുള്ളപ്പോള്‍ വാടകക്കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കേണ്ട കാര്യമില്ലെന്ന് രാജന്‍ ചൂണ്ടിക്കാട്ടി. ആസ്ഥാനം മാറ്റിയില്ലെങ്കില്‍ പുതിയ ആസ്ഥാനം നിര്‍മിക്കും വരെ മാസം തോറും 40,000 രൂപ വീതം വാടകയിനത്തില്‍ നല്‍കണം. ഇത്രയും പണം നഷ്ടപ്പെടുത്തുന്നത് സര്‍വകലാശാലയുടെ വികസനത്തെ തന്നെ ബാധിക്കും.