കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ തര്‍ക്കപ്രദേശം: ഹുറിയത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കശ്മീര്‍ തര്‍ക്കപ്രദേശം തന്നെയാണെന്ന് ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ്. തങ്ങള്‍ കേരളത്തിലെത്തിയത് സംസ്ഥാനം പിടിച്ചെടുക്കാനൊന്നുമല്ലെന്നും സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച സംസ്ഥാനത്തെത്തിയ ഹുറിയത്ത് നേതാക്കള്‍ പറഞ്ഞു.

കശ്മീര്‍ ജനതയുടെ യഥാര്‍ത്ഥ പ്രതിനിധികള്‍ ഞങ്ങളാണ്. കശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ ഞങ്ങളെയും പങ്കെടുപ്പിക്കണം. ഇന്ത്യ പറയുന്നു കശ്മീര്‍ അതിന്റെ അഭിവാജ്യഘടകമാണെന്ന്. പക്ഷേ ഞങ്ങള്‍ പറയുന്നു അത് തര്‍ക്കപ്രദേശമാണെന്ന്. ഇത് അംഗീകരിക്കാന്‍ ഭാരത സര്‍ക്കാര്‍ തയാറാവണം. ഇതൊരു വികാരപരമായ വിഷയമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. -തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ക്ഷണിക്കപ്പെട്ട സദസുമായി സംസാരിക്കുകയായിരുന്നു ഹുറിയത്ത് നേതാക്കളായ അബ്ദുള്‍ മജീദ് പാന്ഥെയും അബ്ദുള്‍ ഗനി ലോണും .

കേരളത്തിലെത്തിയത് വര്‍ഗീയത വളര്‍ത്താനോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലെന്ന് ഹുറിയത്ത് നേതാക്കള്‍ വ്യക്തമാക്കി. ആഗ്ര ഉച്ചകോടി പരാജയപ്പെട്ടത് ഹുറിയത്തിനെ കൂടി ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതിനാലാണ്. അത് വിശദീകരിക്കാനാണ് തങ്ങള്‍ തെക്കേ ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിലുമെത്തിയതെന്ന് ഹുറിയത്ത് നേതാക്കള്‍ വ്യക്തമാക്കി.

ഹുറിയത്തുമായി ചര്‍ച്ചയാവാമെന്ന് ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അതിനുള്ള നടപടികളായിട്ടില്ല. 1993-94ല്‍ തന്നെ തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്നം ഇത്രയും വഷളാവുമായിരുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും സൈനിക ശക്തികളാണ്. എന്നാല്‍ സൈനിക ശക്തിയൊന്നുമില്ലാത്ത സാധാരണക്കാരുടെ പ്രതിനിധികളാണ് തങ്ങളെന്ന് ഹുറിയത്ത് നേതാക്കള്‍ അവകാശപ്പെട്ടു. കശ്മീര്‍ ജനതയ്ക്ക് കേന്ദ്രസര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞതായി അവര്‍ പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ബി. ആര്‍. പി. ഭാസ്ക്കര്‍ ചടങ്ങില്‍ മോഡറേറ്ററായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുന്ദന്‍. സി. മേനോന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ ആശയവിനിമയത്തില്‍ പങ്കെടുത്തു. രാത്രി എട്ടരയ്ക്ക് ഹുറിയത്ത് നേതാക്കള്‍ കോഴിക്കോട്ടേക്ക് പോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X