ജനവിധി ഭരണഘടനയുടെ മുകളിലല്ല: സുപ്രീംകോടതി
ദില്ലി: ജനവിധി അനുകൂലമാണെന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള അനുമതിയല്ലെന്ന് സുപ്രീംകോടതി. സപ്തംബര്‍ ആറ് വ്യാഴാഴ്ച ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജികളിന്മേല്‍ മൂന്നാംദിവസം വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം .
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയലളിത മുഖ്യമന്ത്രിയാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ അവരുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്തതെന്ന ജയലളിതയുടെ അഭിഭാഷകന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് ജയലളിതയുടെ അഭിഭാഷകന്‍ കെ.കെ. വേണുഗോപാലന്‍ ഇങ്ങനെ വാദിച്ചു: സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടി തിരഞ്ഞെടുത്ത നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിക്കാതെ ഗവര്‍ണര്‍ മറ്റെന്തു മാനദണ്ഡങ്ങള്‍ നോക്കിയാലും അത് ജനവിധിയെ തോല്പിക്കലായിരിക്കും.
കോടതി ഈ വാദത്തെയും ഖണ്ഡിച്ചു. ഇന്ന് വാദം കേള്‍ക്കുന്നത് രണ്ടോ മൂന്നോ വര്‍ഷത്തെ ശിക്ഷ ലഭിച്ചതിനെക്കുറിച്ചാണ്. നാളെ ചിലപ്പോള്‍ അത് കൊല ചെയ്ത വ്യക്തിക്ക് ശിക്ഷ ലഭിച്ചതിനെക്കുറിച്ചായിരിക്കും. ഇക്കാര്യത്തില്‍ നമ്മള്‍ക്ക് ഒരു മാനദണ്ഡങ്ങളുമില്ലെന്നാണോ അര്‍ത്ഥമാക്കുന്നത് എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു.
ജയലളിതയുടെ കേസ് ഭരണഘടനാപ്രശ്നമാണെന്നും കോടതി സമ്മതിച്ചു. അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയാകുമെന്ന കാര്യം ഭരണഘടന പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരത്തിലുള്ള കേസ് മുമ്പുണ്ടായിട്ടുമില്ല. ഇത്തരം കേസില്‍ ഒരു കോടതി വിധിയും മുമ്പുട്ടായിട്ടില്ല - കോടതി ചൂണ്ടിക്കാട്ടി.
ജസ്റിസുമാരായ ബറൂച്ച, ജിബി. പട്നായിക്, വൈ.കെ. സബര്‍വാള്‍, രുമാ പാല്‍, ബ്രിജേഷ്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജയലളിതയുടെ കേസില്‍ വാദം കേള്‍ക്കുന്നത്.