ആദിവാസി ക്ഷേമം തീരുമാനിക്കേണ്ടത് ഊരുകൂട്ടങ്ങള്‍
തിരുവനന്തപുരം: ആദിവാസികളുടെ ക്ഷേമ പദ്ധതികള്‍ തീരുമാനിക്കേണ്ടത് ജനകീയാസൂത്രണം വഴി രൂപം കൊള്ളുന്ന ആദിവാസികളുടെ ഊരുകൂട്ടങ്ങള്‍ വഴിയായിരിക്കണമെന്ന് മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. തോമസ് ഐസക്ക്.
പദ്ധതിവിഹിതം പഞ്ചായത്തുകളിലൂടെ നല്‍കാതെ പട്ടികവര്‍ഗവികസനവകുപ്പ് വഴി നല്‍കുന്നത് ജനകീയാസൂത്രണത്തെ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക്ക് ആരോപിച്ചു.
ഒംബുഡ്സ്മാന്‍ സംവിധാനം ദുര്‍ബലപ്പെടുത്തിയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഇടപെടാനാണെന്നും തോമസ് കുറ്റപ്പെടുത്തി. ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഒരാള്‍ വിചാരിച്ചാല്‍ കേരളത്തിലെ 1000ത്തോളം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയില്ലെന്നും തോമസ് വ്യക്തമാക്കി.
അധികാരമേറിയ നാള്‍ മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ തിരിച്ചെടുക്കാനുള്ള പട്ടികവര്‍ഗ മന്ത്രി എം. എ. കുട്ടപ്പന്റെ ശാഠ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി വഴങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സമരം ചെയ്യുന്ന ആദിവാസി നേതാക്കള്‍ മാത്രമല്ല ആദിവാസികളുടെ യഥാര്‍ത്ഥ പ്രതിനിധികളെന്നും തോമസ് പറഞ്ഞു.
പട്ടിണി കിടക്കുന്ന ആദിവാസികള്‍ക്ക് വേണ്ടി അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇതിനായി പദ്ധതി വിഹിതം ഉപയോഗിക്കാനാവില്ല. എന്നാല്‍ ആദിവാസി പട്ടിണി മരണങ്ങള്‍ ഒരു നിമിത്തമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ ഊരുകൂട്ടങ്ങള്‍ പിരിച്ചുവിട്ടു. ആദിവാസികള്‍ പ്രശ്നപരിഹാരത്തിനായി അവരുടെ ഊരുകളില്‍ തന്നെ ചെല്ലുന്നതോ സെക്രട്ടറിയേറ്റ് പടിക്കലെത്തുന്നതോ അഭികാമ്യമെന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്ന് തോമസ് പറഞ്ഞു.