വിമാനത്താവള വികസനം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം തുടങ്ങിയടത്തു തന്നെ നില്‍ക്കുന്നു.
രണ്ടാമത്തെ ടെര്‍മിനലിനായി തറക്കല്ലിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. സ്ഥലമെടുപ്പിന്റെ പേരില്‍ ചാക്ക ഭാഗത്ത് താമസിക്കുന്നവര്‍ക്ക് തങ്ങളുടെ സ്ഥലം വില്‍ക്കാന്‍ കഴിയുന്നില്ല. 230 ഏക്കര്‍ സ്ഥലത്തെ ക്രയവിക്രയവും വികനസപ്രവര്‍ത്തനങ്ങളുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്.
ഒന്നാം ഘട്ട വികസനത്തിന് ആവശ്യമായ 27 ഏക്കറില്‍ 13.5 ഏക്കര്‍ വിലയ്ക്കെടുത്തിട്ടുണ്ടെങ്കിലും അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. വിമാനത്താവള വികസനത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനം 10 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്. എന്നാല്‍ കേന്ദ്ര വ്യോമയാന വകുപ്പ് ഇതുവരെ ടെര്‍മിനല്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി ശരത്യാദവ് രണ്ടാം ടെര്‍മിനലിന്റെ തറക്കല്ലിട്ടത്. 90 കോടി രൂപ മുതല്‍മുടക്കുള്ള രണ്ടാം ടെര്‍മിനല്‍ വരുന്നത് വിമാനത്താവളത്തിനും തിരുവനന്തപുരം നഗരത്തിന്റെയും വ്യവസായ-വാണിജ്യ വികസനത്തിന് ആക്കം കൂട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം വിട്ട് നെടുമ്പാശേരിയിലാണ് സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ടെര്‍മിനല്‍ വന്നാലും യൂസേഴ്സ് ഫീ പിരിക്കാതെ ഗുണമൊന്നും ഉണ്ടാവില്ലെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം എട്ട് ലക്ഷം യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ യൂസേഴ്സ് ഫീ പിരിച്ചാല്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ 90 കോടി രൂപ കണ്ടെത്താമെന്നാണ് വിമാനത്താവള വികസനത്തിനായി രൂപീകരിച്ച സൊസൈറ്റി പറയുന്നത്.












Click it and Unblock the Notifications