ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പിന്തുണ നല്‍കുന്നതിന്റെ എല്ലാ നല്ല ഫലങ്ങളും ചൂഷണം ചെയ്യാന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവരുന്നു.
സിഎന്‍എന്നിന്റെ പുതിയ റിപ്പോര്‍ട്ടു പ്രകാരം തങ്ങളുടെ പിന്തുണയ്ക്ത് പകരമായി പാകിസ്ഥാന്‍ അമേരിക്കയുടെ മുന്നില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നതാണ് ഇതില്‍ ഒന്ന്. പാകിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിനെ നേരിട്ടറിയിച്ചിട്ടുണ്ടെന്ന് ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിനു പുറമെ അഫ്ഗാനെതിരായ ആക്രമണത്തില്‍ നിന്നും ഇന്ത്യയെയും ഇസ്രായേലിനെയും ഒഴിവാക്കണമെന്നും പാകിസ്ഥാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ നീക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മുഷാറഫിന്റെ ആവശ്യങ്ങള്‍ ശരിയാണെങ്കില്‍ അതില്‍ അത്ഭുതമൊന്നുമില്ലെന്ന നിലപാടാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേശകബോര്‍ഡ് കണ്‍വീനര്‍ കെ. സുബ്രഹ്മണ്യനുള്ളത്. മറിച്ച് പാകിസ്ഥാന്റെ ഈ നിലപാടുകള്‍ അമേരിക്കയ്ക്ക് നീരസം ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രസിഡണ്ട് ബുഷ് പാകിസ്ഥാന്റെ ആവശ്യങ്ങള്‍ നിരാകരിക്കും.
പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ജി. പാര്‍ത്ഥസാരഥിക്കും ഇതേ അഭിപ്രായമാണ്. മുമ്പും അമേരിക്കയില്‍ നിന്ന് പാകിസ്ഥാന്‍ ഇത്തരം ഉറപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ല. നേരെ മറിച്ച് അമേരിക്ക ഒരു ദേശീയദുരന്തത്തില്‍ വേദനിക്കുമ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് വിപരീത ഫലമുളവാക്കാനാണ് സാധ്യതയുള്ളത് - അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ മുന്നില്‍ അമേരിക്ക പിന്നില്‍
അതേ സമയം യുദ്ധത്തിന് പാകിസ്ഥാന്റെ പിന്തുണ ലഭിച്ചതോടെ അമേരിക്ക യുദ്ധമുറകള്‍ ശക്തമാക്കി. പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തിയാണ് അമേരിക്കന്‍ പടനീക്കം. ബിന്‍ ലാദനെ മൂന്നു ദിവസത്തിനുള്ളില്‍ വിട്ടുതരണമെന്ന് പാകിസ്ഥാനെകൊണ്ട് അമേരിക്ക പറയിപ്പിച്ചിട്ടുണ്ട്. ലാദനെ വിട്ടുകിട്ടാന്‍ വേണ്ടി പാകിസ്ഥാന്റെ ഒരു പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയ്ക്കുള്ള പിന്തുണയുടെ ഭാഗമായി പാകിസ്ഥാനിലുള്ള 300ഓളം അഫ്ഗാന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പാകിസ്ഥാന്‍ മരവിപ്പിച്ചിരിക്കുകയാണ്.