ലാദനെതിരെ തെളിവെവിടെയെന്ന് പണ്ഡിതര്‍
കാബൂള്‍: അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ ഒസാമ ബിന്‍ ലാദന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവ് ഹാജരാക്കുന്നതുവരെ അദ്ദേഹത്തെ വിട്ടുകൊടുക്കേണ്ടെന്ന് താലിബാനിലെ മുസ്ലിം പണ്ഡിതര്‍ കരുതുന്നു. സപ്തംബര്‍ 18 ചൊവാഴ്ച പരമോന്നത കൗണ്‍സിലിന് എത്തിയ മുസ്ലിം മതപണ്ഡിതരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ തകര്‍ന്നാലും വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതുവരെ അദ്ദേഹത്തെ (ലാദനെ) ഞങ്ങല്‍ അമേരിക്കക്ക് വിട്ടുകൊടുക്കില്ല, യോഗത്തില്‍ പങ്കെടുത്ത മുസ്ലിം പണ്ഡിതനായ മുല്ല മൊഹമ്മദ് ഹസ്സന്‍ പറഞ്ഞു. അമേരിക്ക വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഞങ്ങള്‍ ലാദനെ ഇവിടെവച്ചുതന്നെ ശിക്ഷിക്കുകയോ അമേരിക്കക്ക് കൈമാറുകയോ ചെയ്യും.
ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നതിനാല്‍ ആ കാരണം പറഞ്ഞ് രാജ്യത്തെ ആക്രമിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് മറ്റൊരു പണ്ഡിതനായ മൗലവി അബ്ദുള്‍ സഹീര്‍ പറഞ്ഞു. ഇതെല്ലാം ഒഴിവുകഴിവുകളാണ്. ചിലപ്പോള്‍ അത് മനുഷ്യാവകാശമായിരിക്കും മറ്റു ചിലപ്പോഴാകട്ടെ പ്രതിമകളും (താലിബാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതിനെ പരാമര്‍ശിച്ച്). ഇപ്പോഴത് ഒസാമയാണ്. ഖുറാനെതിരെയാണ് അവരുടെ ശത്രുത, സഹീര്‍ വ്യക്തമാക്കി.
അമേരിക്ക ആക്രമിക്കുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇവരുടെ മുന്‍ഗാമികളായ ബ്രിട്ടീഷുകാരെയും റഷ്യക്കാരെയും ഞങ്ങള്‍ പാഠം പഠിപ്പിച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപ്തംബര്‍ 19 ബുധനാഴ്ച നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കക്ക് അനുകൂലമായ തീരുമാനമുണ്ടാകില്ലെന്നാണ് ഈ പണ്ഡിതരുടെ വാക്കുകളില്‍ നിന്ന് ഊഹിക്കേണ്ടത്.