സുപ്രീം കോടതി ജയലളിതയെ പുറത്താക്കി
ദില്ലി: എഐഡിഎംകെ നേതാവ് ജെ. ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. ജസ്റിസുമാരായ ബറൂച്ച, ജിബി. പട്നായിക്, വൈ.കെ. സബര്‍വാള്‍, രുമാ പാല്‍, ബ്രിജേഷ്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സപ്തംബര്‍ 21 വെള്ളിയാഴ്ച ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
2001 മെയ് 14നാണ് ജയലളിതയെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ എം. ഫാത്തിമാ ബീവി നിയമിച്ചത്. ജയലളിതയെ നിയമിച്ച നടപടി ഭരണഘടനാനുസൃതമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. അതിനാല്‍ ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ച നടപടി ഞങ്ങള്‍ റദ്ദാക്കുന്നു, ജസ്റിസുമാരായ ബറൂച്ച, വൈ.കെ. സബര്‍വാള്‍, രുമാ പാല്‍ എന്നിവര്‍ വിധിയില്‍ പറഞ്ഞു.
മറ്റു രണ്ടു ജസ്റിസുമാരായ ജെ.ബി. പട്നായിക്, ബ്രിജേഷ് കുമാര്‍ എന്നിവര്‍ പ്രത്യേകം വിധിന്യായം തയ്യാറാക്കിയെങ്കിലും ഭൂരിപക്ഷ വിധിന്യായത്തെ അനുകൂലിച്ചു. അതിനാല്‍ ഡിവിഷന്‍ബഞ്ചിന്റെ വിധി ഏകകണ്ഠമാവുകയായിരുന്നു.
ക്രിമിനല്‍ കേസില്‍ രണ്ടോ അതിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടയാള്‍ മുഖ്യമന്ത്രിയായി നിയമിക്കപ്പെടാന്‍ പാടില്ലെന്ന് കോടതി വിധിയെഴുതി. 173ാം വകുപ്പ് പ്രകാരം നിയമസഭാംഗമാകാന്‍ യോഗ്യതയില്ലാത്ത ആരും 164ാം വകുപ്പു പ്രകാരം മുഖ്യമന്ത്രിയോ മന്ത്രിയായോ ആയി നിയമിക്കപ്പെടരുത്, വിധിന്യായത്തില്‍ പറയുന്നു.
ഝാന്‍സി ഭൂമിയിടപാട് കേസില്‍ ജയലളിത രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത സമര്‍പ്പിച്ച നാല് പത്രികകളും വരണാധികാരികള്‍ തള്ളിക്കളഞ്ഞു. പിന്നീട് ജയലളിത നേതൃത്വം നല്‍കിയ എഐഡിഎംകെയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഗവര്‍ണര്‍ ഫാത്തിമാബീവി ജയലളിതയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.
ഗവര്‍ണറുടെ ഈ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നാലു പൊതുതാല്പര്യഹരജികളിന്മേലാണ് വിധിന്യായം.












Click it and Unblock the Notifications