വിമാനത്താവള വികസനം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ പണിയുടെ ചെലവ് മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രം.
ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ജൂലായ് 19ന് കിട്ടിയെങ്കിലും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കേന്ദ്ര സര്‍ക്കാരോ വിമാനത്താവള അതോറിറ്റിയോ രണ്ടാം ടെര്‍മിനല്‍ പണിക്ക് വേണ്ടി ഒരു പൈസ പോലും ചെലവാക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. സംസ്ഥാനം ചെലവാക്കുന്ന തുക യൂസേഴ്സ് ഫീ വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ പിരിച്ചെടുക്കാനാണ് കേന്ദ്ര നിര്‍ദേശം.
എന്നാല്‍ പണി പൂര്‍ത്തിയായി വിമാനത്താവള അതോറിറ്റിക്ക് കൈമാറിയ ശേഷം വരുന്ന അറ്റകുറ്റപ്പണിക്കും മറ്റും വരുന്ന ചെലവ് വിമാനത്താവള അതോറിറ്റി വഹിക്കും. ഏതെങ്കിലും ധനസഹായ ഏജന്‍സികള്‍ മുഖേനയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള പണം കണ്ടെത്തുന്നതെങ്കില്‍ അതിന് വേണ്ടി വരുന്ന മുഴുവന്‍ തുകയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഗ്യാരന്റി നല്‍കേണ്ടതുമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
യൂസേഴ്സ് ഫീ പിരിവിന്റെ പേരില്‍ വിദേശ മലയാളി പിഴിയപ്പെടുന്ന സാഹചര്യമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിലനില്‍ക്കുന്നത്. ഇതിനെതിരെ ശക്തമായ സമരങ്ങള്‍ അവിടെ നടന്നിട്ടുള്ളതുമാണ്. നെടുമ്പാശേരി വന്നതിന് ശേഷം പൊതുവേ യാത്രക്കാര്‍ കുറഞ്ഞിട്ടുള്ള തിരുവനന്തപുരത്ത് യൂസേഴ്സ് ഫീ കൂടി വന്നാല്‍ ഇനിയും യാത്രക്കാര്‍ കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും രണ്ടാം ടെര്‍മിനലിന്റെ പണിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. രണ്ടാം ടെര്‍മിനല്‍ ഇല്ലാതെ അന്താരാഷ്ട്ര പദവിയെന്ന പേര് മാത്രമുള്ള തിരുവനന്തപുരത്ത് വികസനം നടക്കില്ലെന്നുള്ളതും സത്യമാണ്.
ഇതിന്വേണ്ട തുക വായ്പ വഴിയാണ് കണ്ടെത്തേണ്ടത് വി എസ് ശിവകുമാര്‍ എം പി വ്യക്തമാക്കി.. ഈ തുക പിന്നീട് യാത്രക്കാരില്‍ നിന്ന് യൂസേഴ്സ് ഫീസ് പിരിച്ചാണ് വീട്ടേണ്ടത്. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാനായി പദ്ധതി തയ്യാറാക്കാനാള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എം പി സന്തോഷം പ്രകടിപ്പിച്ചു.