തിരുവനന്തപുരത്തിന് വന്‍ വികസന പദ്ധതികള്‍
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ വികസനത്തിനായുള്ള പദ്ധതികള്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ (ഗ്ലോബല്‍ ഇന്‍വസ്റ്മെന്റ് മീറ്റ്) സമര്‍പ്പിക്കാന്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വി. ആര്‍. ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെയും യോഗമാണ് പദ്ധതി രേഖ സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെയും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും വികസനത്തിന് ഊന്നല്‍ കൊടുക്കാന്‍ യോഗം തീരുമാനിച്ചു.
വിഴിഞ്ഞം ഭാഗത്ത് കടലിന് 90 അടി ആഴമുള്ളതിനാല്‍ തുറമുഖം വികസിക്കുമ്പോള്‍ എത്ര വലിയ കപ്പലിനും അടുക്കാനും ഇന്ധനം നിറയ്ക്കാനും കഴിയും. ഇപ്പോള്‍ ഈ സൗകര്യമുള്ളത് കൊളംബോയിലും സിംഗപ്പൂരിലും മാത്രമാണ്. വിമാനത്താവള വികസനത്തിനായി 10 ഏക്കര്‍ ഭൂമി കൂടി ഉടന്‍ തന്നെ ഏറ്റെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
20 മുതല്‍ 30 മെഗാവാട്ട് വരെ ഉല്‍പ്പാദന ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കും തിരുവനന്തപുരത്ത് സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. വെള്ളായണിക്കായലില്‍ നിന്നും നഗരത്തിലേക്കുള്ള ജലവിതരണ പദ്ധതി, പുതിയ റെയില്‍വെ ടെര്‍മിനല്‍, ടെക്നോപാര്‍ക്ക് കേന്ദ്രമാക്കിയുള്ള വിവരസാങ്കേതികവിദ്യാ വ്യവസായ വികസനം, വിനോദസഞ്ചാര വികസനം, അഗസ്ത്യവനം കേന്ദ്രീകരിച്ചുള്ള ജൈവസാങ്കേതിക പദ്ധതികള്‍ എന്നിവയുടെ സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.
സ്റാച്യു, പാളയം, മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, വഴുതക്കാട്, നീറമണ്‍കര എന്നിവടങ്ങളില്‍ മേല്‍പ്പാലങ്ങളും സബ്വേകളും ഇവയോട് ചേര്‍ന്ന് വ്യാപാര സമുച്ചയങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിരേഖയും ആഗോള നിക്ഷേപ സമ്മേളനത്തില്‍ സമര്‍പ്പിക്കും. കോവളം മുതല്‍ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് പുതിയ വ്യവസായ കേന്ദ്രങ്ങള്‍ക്കായി നല്‍കുന്നതിനെ കുറിച്ചും കണ്‍സള്‍ട്ടന്‍സികള്‍ നിര്‍ദേശം സമര്‍പ്പിക്കും.