സിമി നിരോധനത്തിനെതിരെ മുലായം
ലക്നോ: സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഹ് യാദവ് നിശിതമായി വിമര്‍ശിച്ചു. സിമിയെ നിരോധിച്ച നടപടിക്കെതിരെ ആദ്യമായി പരസ്യപ്രസ്താവന നടത്തുന്ന രാഷ്ട്രീയ നേതാവാണ് മുലായം.
രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ സംശയദൃഷ്ടിയില്‍ കൊണ്ടുവന്ന് കേന്ദ്ര-ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുടെ പരാജയത്തെ മറച്ചുവെക്കാനാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ലോകം മുഴുവന്‍ യുദ്ധഭീതിയില്‍ കഴിയുമ്പോള്‍ ദേശീയൈക്യവും അഖണ്ഡതയും ഉറപ്പാക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടത്. ഇത്തരമൊരവസ്ഥയില്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുന്ന നേരിയ പിഴവു പോലും ആഭ്യന്തര കലാപത്തിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സിമിയെ നിരോധിച്ച നടപടി ചര്‍ച്ച ചെയ്യാന്‍ അഖിലകക്ഷി യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയെ നിരോധിക്കുന്നതിലേക്ക് നയിച്ച വിവരങ്ങള്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി വെളിപ്പെടുത്തണം. അന്വേഷണ റിപ്പോര്‍ട്ടുകളും സിമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും എല്ലാം അഖിലകക്ഷിയോഗത്തില്‍ സമര്‍പ്പിക്കണം - മുലായം സിംഹ് യാദവ് ആവശ്യപ്പെട്ടു.
അതിനിടെ സിമി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നടപടി കര്‍ശനമാക്കി. ലക്നോയില്‍ സിമി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു പേര്‍ മരിച്ചു. സിമി ദേശീയ പ്രസിഡണ്ട് ഷാഹിദ് ബാദര്‍ ഉള്‍പ്പെടെ നാലു പേര്‍ ദില്ലിയില്‍ പൊലീസ് പിടിയിലായി. മല്‍ഗോണില്‍ ഏഴ് സിമി പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ അറസ്റിലായ സിമി പ്രവര്‍ത്തകരുടെ എണ്ണം 22 ആയി.
ഗുജറാത്തില്‍ പൊലീസ് റെയ്ഡിനു ശേഷം സിമി ഓഫീസുകള്‍ അടച്ചു. ഇതുവരെ ആരെയും അറസ്റു ചെയ്തതായി റിപ്പോര്‍ട്ടില്ല.