ഹര്‍ത്താല്‍ ബന്ദായി; അങ്ങിങ്ങ് അക്രമം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 28 വെള്ളിയാഴ്ച സിപിഎം ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ബന്ദായി മാറി.
ജില്ലയുടെ പല ഭാഗത്തും ഒറ്റപ്പെട്ട ചില അക്രമങ്ങളും ഉണ്ടായി. അക്രമങ്ങളില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങളൊന്നും ഓടിയില്ല. പെട്ടിക്കടകള്‍ പോലും അടഞ്ഞുകിടന്നു. നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ഓട്ടം പൂര്‍ണമായും നിലച്ചു. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെയാണ് ജില്ലാതിര്‍ത്തി വരെ സര്‍വീസ് നടത്തിയത്.
പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങിയ എസ്എഫ്ഐക്കാരുടെ ആക്രമണത്തിലാണ് കണ്‍ന്റോണ്‍മെന്റ് അഡീഷണല്‍ എസ്ഐ നാരായണന്‍ നായര്‍ക്ക് പരിക്കേറ്റത്. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന നാരായണന്‍ നായരെ ഓടിക്കൂടിയ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചവശനാക്കി. പൊലീസ് എത്തിയപ്പോള്‍ അവര്‍ക്കു നേരെ കല്ലെറിഞ്ഞ ശേഷം അക്രമിസംഘം ആശുപത്രിക്കുള്ളില്‍ കയറി ഒളിച്ചു. നാരായണന്‍ നായരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനറല്‍ ആശുപത്രിക്ക് സമീപം ഒരു ഓട്ടോറിക്ഷ സിപിഎംകാര്‍ തല്ലിത്തകര്‍ത്തു. അക്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരമനയില്‍ വച്ച് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ് പാസഞ്ചര്‍ ബസിന് നേരെയും കല്ലേറുണ്ടായി. നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കഴക്കൂട്ടത്തും ശ്രീകാര്യത്തും ഫാസ്റ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജില്‍ പൊലീസ് നടത്തിയ അതിക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് രാജേഷ് ആരോപിച്ചു. ആക്രമണത്തിന് മുമ്പ് കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പള്‍ ആന്റണിയുമായും കെ. മുരളീധരനുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും രാജേഷ് ആരോപിച്ചു. എംജി കോളേജിലെ ആര്‍എസ്എസ് ആയുധപ്പുര റെയ്ഡ് ചെയ്യാന്‍ പൊലീസ് ധൈര്യം കാട്ടണമെന്നും രാജേഷ് പറഞ്ഞു.












Click it and Unblock the Notifications