നാദാപുരത്ത് നിരോധനാജ്ഞ പിന്‍വലിക്കും
കോഴിക്കോട്: സംഘര്‍ഷാവസ്ഥ നിലനിന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒക്ടോബര്‍ രണ്ട് ചൊവാഴ്ച മുതല്‍ നിരോധനാജ്ഞ പിന്‍വലിക്കും. സപ്തംബര്‍ 28 വെള്ളിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് നിരോധനാജ്ഞ പിന്‍വലിക്കുന്നത്.
അക്രമികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംയുക്തമായി വീടുവീടാന്തരം കയറിയിറങ്ങും. കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കോടിയേരി ബാലകൃഷ്ണന്‍, വ്യവസായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, നാദാപുരം എംഎല്‍എ ബിനോയ് വിശ്വം എന്നിവരടങ്ങിയ നാലംഗ സമിതിയാണ് ബോധവല്‍ക്കരണ കാമ്പയിന്റെ കാര്യപരിപാടികള്‍ തീരുമാനിക്കുക. കാമ്പയിന്റെ അവസാനം നാദാപുരത്ത് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഈ റാലിയില്‍ സംബന്ധിക്കും.
അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. യോഗത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാരം സര്‍ക്കാര്‍ ചെലവില്‍ നല്‍കാന്‍ തീരുമാനിച്ചത്. അര്‍ഹരായവരെ ജില്ലാ കളക്ടര്‍ കണ്ടെത്തും.
നിരോധനാജ്ഞ പിന്‍വലിക്കുമെങ്കിലും മേഖലയില്‍ 600ഓളം പൊലീസുകാര്‍ തുടരും. അക്രമവുമായി ബന്ധപ്പെട്ടവര്‍ക്കെതിരായ പൊലീസ് നടപടികളും തുടരും. വളയത്ത് പൊലീസ് സ്റേഷന്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, അഡ്വ. പി. ശങ്കരന്‍, എംപിമാരായ കെ. മുരളീധരന്‍, എ.കെ. പ്രേമജം, കൊരമ്പയില്‍ അഹമ്മദ് ഹാജി, എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, പി.കെ.കെ. ബാവ, വി.കെ.സി. മമ്മത് കോയ, ടി.പി. രാമകൃഷ്ണന്‍, സി. മമ്മൂട്ടി, എ. സുജനപാല്‍, ടി.പി.എം. സാഹിര്‍, ജില്ലാ കളക്ടര്‍ ബിശ്വനാഥ് സിന്‍ഹ, ഉത്തരമേഖലാ ഡിഐജി വേണുഗോപാല്‍ കെ. നായര്‍, ഡിഐജി വിന്‍സന്റ് പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.