പാക്-താലിബാന്‍ ചര്‍ച്ച പരാജയപ്പെട്ടു
വാഷിംഗ്ടണ്‍: ഒളിവില്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ താലിബാനെ പ്രേരിപ്പിക്കാനുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ എട്ട് വിദേശികളെ മോചിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ താന്‍ കൊല്ലപ്പെട്ടാലും അമേരിക്കക്കെതിരെ വിശുദ്ധ യുദ്ധം തുടരുമെന്ന് ഒസാമ ബിന്‍ ലാദന്‍ ആവര്‍ത്തിച്ചു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
സപ്തംബര്‍ 28 വെളളിയാഴ്ച കാണ്ടഹാര്‍ സന്ദര്‍ശിച്ച ഇസ്ലാമിക പണ്ഡിതര്‍ ഉള്‍പ്പെട്ട പാക് പ്രതിനിധി സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ സ്വീകരിച്ചില്ല. താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമറുമായും സംഘം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒസാമയെ വിട്ടുതരില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതായി പ്രതിനിധി സംഘത്തില്‍ അംഗമായ പണ്ഡിതന്‍ മുഫ്തി മൊഹമ്മദ് ജമീല്‍ പറഞ്ഞു.
എന്നാല്‍ പ്രതിനിധി സംഘം ഒസാമയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പാകിസ്ഥാനിലെ താലിബാന്‍ സ്ഥാനപതി മുല്ല അബ്ദുള്‍ സലാം സെയ്ഫ് പറഞ്ഞത്. ഇപ്പോള്‍ നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ചും പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സ്ഥിരതയെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച ഇനിയും തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിനിധി സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. സംഘവുമായി സംസാരിച്ച ശേഷമേ അവസാന നിഗമനത്തിലെത്തൂ എന്നാണ് പാകിസ്ഥാന്‍ നിലപാട്.
അതിനിടെ ഉറുദു പത്രമായ ഉമ്മതില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ബിന്‍ ലാദന്‍ അമേരിക്കയിലെ ആക്രമണത്തില്‍ തനിക്കുള്ള പങ്ക് നിഷേധിച്ചിട്ടുണ്ട്. ഒരു മുസ്ലിമായ നിലക്ക് താന്‍ കള്ളം പറയില്ലെന്ന് ഒസാമ ആണയിട്ടു. ആക്രമണത്തെക്കുറിച്ച് എനിക്ക് അറിയുമായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട നിരപരാധികളെ കൊല്ലുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നുമില്ല, ലാദന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ മരിച്ചു പോയാലും അമേരിക്കക്കെതിരായ ജിഹാദ് (വിശുദ്ധ യുദ്ധം) തുടരുമെന്നും അദ്ദേഹം പറഞ്ഞു.