ആദിവാസി സമരം ഒരു മാസം പിന്നിട്ടു
തിരുവനന്തപുരം: ഭൂമിയ്ക്കായി ഘോഷയാത്ര തടഞ്ഞും കുടില്‍ കെട്ടിയും പട്ടിണിക്യാമ്പുകള്‍ തുറന്നുകൊണ്ടും സംസ്ഥാനത്ത് നടക്കുന്ന ആദിവാസി സമരം ഒരു മാസം പിന്നിട്ടു.
1999ലെ ആദിവാസി നിയമം റദ്ദാക്കി ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന ആവശ്യമൊഴിച്ച് മറ്റുള്ള ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു എന്നുള്ളതാണ് ഈ ഒരു മാസം കൊണ്ട് സമരം നടത്തിയവര്‍ നേടിയത്. അഞ്ചേക്കര്‍ ഭൂമിയെന്ന പ്രധാന ആവശ്യം മാത്രം നേടിയെടുക്കാന്‍ സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ സമരം അവര്‍ പിന്‍വലിച്ചിട്ടുമില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ അഭയാര്‍ത്ഥി ക്യാമ്പ് തുറന്നുകൊണ്ട് ആഗസ്ത് 28നാണ് ആദിവാസികള്‍ സമരം തുടങ്ങിയത്. ക്ലിഫ് ഹൗസിലേക്കുള്ള റോഡിന് മുന്നില്‍ ഇപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമാണെന്ന് സ്ഥലവാസികള്‍ പറയുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റസ്റാറന്റ് അടയ്കുകയും ചെയ്തു. ഈ ഒരു മാസത്തിനുള്ളില്‍ ആദിവാസികളെയും സര്‍ക്കാരിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നു.
ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി വി.പി. സിംഗും നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറും മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് കത്തയച്ചതാണ് ഈ ഒരു മാസത്തിനുള്ളില്‍ ആദിവാസി സമരവുമായി ബന്ധപ്പെട്ടു നടന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. സപ്തംബര്‍ 27 വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിക്ക് ഇവരുടെ കത്ത് ലഭിച്ചത്.
അതേസമയം ആന്റണി സര്‍ക്കാര്‍ ആദിവാസി സമരത്തെ കൈകാര്യം ചെയ്ത രീതി വിമര്‍ശിക്കപ്പെടുകയാണ്. സംയമനം പാലിച്ചു അഭിമാനം കെട്ട പൊലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഓണാഘോഷത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്ര തടയാന്‍ ശ്രമിച്ച ആദിവാസി പ്രവര്‍ത്തകരെ നേരിട്ട വനിതാ പൊലീസിന്റെ സാരി വലിച്ചഴിച്ചിട്ടുപോലും ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ പൊലീസിന്റെ ഉന്നതതലം മുതല്‍ താഴെത്തട്ട് വരെയുള്ളവര്‍ക്ക് പ്രതിഷേധമുണ്ട്. പൊലീസ് ആദിവാസി വനിതയുടെ സാരിയഴിച്ചിരുന്നെങ്കില്‍ സസ്പെന്‍ഷനും വാങ്ങി വീട്ടിലിരിക്കേണ്ടി വരുമായിരുന്നില്ലേ എന്നാണ് ഇതിനെ കുറിച്ച് ഒരു പൊലീസുദ്യോഗസ്ഥന്‍ ചോദിച്ചത്.
ആദിവാസി നേതാക്കളുമായി രണ്ടാമത് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടപ്പോള്‍ ഇനിയും സമരത്തെ സംയമനത്തോടെ തന്നെയാണോ നേരിടാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്റെ പൊന്നു സുഹൃത്തുക്കളെ നിങ്ങള്‍ തന്നെ അവരെ (ആദിവാസി നേതാക്കളെ) ഒന്നു പറഞ്ഞു മനസിലാക്കണം എന്നായിരുന്നു ആന്റണിയുടെ മറുപടി.
ഒരു മാസത്തിനുള്ളില്‍ ജാനു മോഡല്‍ സമരം എന്ന പ്രയോഗം തന്നെ കൊണ്ടുവരാന്‍ ജാനുവിന് കഴിഞ്ഞു എന്നത് കാണാതിരുന്നുകൂട. പൊലീസിനെ അഴിച്ചുവിട്ടാല്‍ ഞങ്ങളും ജാനു മോഡല്‍ സമരം നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പോലും പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആദിവാസികള്‍ ഭൂമി കൈയേറിയതും ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണെന്നും പറയപ്പെടുന്നു. സപ്തംബര്‍ 29 ശനിയാഴ്ച മുഖ്യമന്ത്രി പറഞ്ഞു: തൊഴിലില്ലാത്തവര്‍ തൊഴില്‍ ശാലകളും ഭൂമിയില്ലാത്തവര്‍ ഭൂമിയും പിടിച്ചെടുക്കുന്ന സമരരീതി നന്നല്ല.
അതേസമയം തനിക്കുള്ള ജനപിന്തുണ കുറഞ്ഞുവരുന്നതായി ജാനുവിനും തോന്നിത്തുടങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ കുടിലുകള്‍ കെട്ടി അനുയായികളെ അതിനുള്ളില്‍ വിട്ട ശേഷം ഹോട്ടല്‍ പങ്കജിലും ജയഭാരത് ടൂറിസ്റു ഹോമിലുമാണ് ജാനു വാര്‍ത്താസമ്മേളനം നടത്തുന്നതും കൂടുതല്‍ സമയം ചെലവഴിക്കുന്നതും.
മാധ്യമങ്ങള്‍ പരമാവധി പ്രാധാന്യം നല്‍കിയിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളെ അവഗണിക്കുകയാണെന്ന ജാനുവിന്റെ പൊള്ള പ്രസ്താവനകളും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആദിവാസികളുടെ യഥാര്‍ത്ഥ പ്രതിനിധിയല്ല ജാനുവെന്ന് സിപിഎം അടക്കമുള്ള പ്രധാന രാഷ്ട്രീയകക്ഷികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതും ജാനുവിന് തിരിച്ചടിയായിട്ടുണ്ട്.
ആദിവാസി ക്ഷേമ ഫണ്ട് ത്രിതല പഞ്ചായത്തുകള്‍ വഴി നല്‍കാതെ പട്ടികജാതി വകുപ്പ് വഴി നല്‍കുക, വനമേഖലയില്‍ പരമ്പരാഗത കൃഷി ചെയ്യാനും വനവിഭവങ്ങള്‍ ശേഖരിക്കാനുമുള്ള അവകാശം പുനസ്ഥാപിക്കുക, ആദിവാസി ഹോസ്റലുകളിലെ സെക്സ് റാക്കറ്റുകളെ കുറിച്ചും അവിടെ നടന്ന മരണങ്ങളെ കുറിച്ചുമുള്ള അന്വേഷണം സിബിഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ഈ ഒരു മാസം കൊണ്ട് ആദിവാസി നേതാക്കള്‍ക്ക് കഴിഞ്ഞു.
ആദ്യം 15,000 ഏക്കര്‍ കണ്ടെത്താമെന്ന് പറഞ്ഞ സര്‍ക്കാര്‍ രണ്ടാമത്തെ ചര്‍ച്ചയ്ക്ക് ശേഷം അത് 10,000 ഏക്കര്‍ ആക്കി കുറച്ചതെന്തുകൊണ്ട്? ഒരേക്കര്‍ ഭൂമി ഉടന്‍ നല്‍കാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് മാത്രമേ ഒരേക്കര്‍ നല്‍കാനാവു എന്ന് മന്ത്രി കുട്ടപ്പന്‍ സപ്തംബര്‍ 29 ശനിയാഴ്ച പറഞ്ഞതെന്തുകൊണ്ട് ? ഇവയാണ് സമരം തുടരുന്ന ആദിവാസികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍.