ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ക്കെതിരെ വെള്ളാപ്പള്ളി
കൊച്ചി: കള്ളുവ്യവസായത്തെ സംബന്ധിച്ച എസ്എന്‍ഡിപി യോഗത്തിന്റെ യോഗത്തിന്റെ നിലപാടിനെതിരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍ രംഗത്തെത്തി. പള്ളികളും കുരിശുകളും ആയുധമാക്കി നടത്തിയ വിമോചന സമരത്തിന്റെ ഓര്‍മ്മവച്ച് ഇനി ആരും കളിക്കാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കള്ളുവ്യവസായത്തെക്കുറിച്ച് യോഗത്തിന്റെ അഭിപ്രായം ഇതിനകം തന്നെ വെളിവാക്കിയിട്ടുള്ളതാണ്. മദ്യവര്‍ജ്ജനത്തിനും നിരോധനത്തിനും യോഗം എതിരല്ല. എന്നാല്‍ കള്ള്-മദ്യ വ്യവസായം നിയമാനുസൃതമായിരിക്കുന്നിടത്തോളം കാലം ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കേണ്ടത് യോഗത്തിന്റെ കടമാണ്. ഈ രംഗത്ത് മുതലാളിമാര്‍ വിരലിലെണ്ണാവരേയുള്ളൂ. പക്ഷേ 90 ശതമാനം തൊഴിലാളികളും ഈഴവരാണ്. ഇവരുടെ ജീവിതമാര്‍ഗ്ഗം അടച്ചുകെട്ടാനുള്ള ഏതു നീക്കത്തെയും യോഗം പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കും - വെള്ളാപ്പള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.
കള്ള് സഹകരണ സംഘം പിരിച്ചുവിടുന്നതിനോട് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും മലങ്കര മാര്‍ത്തോമാ സഭയും ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നത്. സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പു ഘട്ടത്തില്‍ത്തന്നെ പറഞ്ഞതാണ്. അന്ന് അവര്‍ യുഡിഎഫിനെ അനുകൂലിച്ചു. പിന്നീട് സംഘങ്ങള്‍ പിരിച്ചുവിടാന്‍ തുനിഞ്ഞപ്പോള്‍ ക്രിസ്തീയ പുരോഹിതന്മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് അപലപനീയമാണ്.
അകത്തു നിന്നും പുറത്തു നിന്നും തങ്ങളുടെ അധീനതയില്‍ വന്നു കുമിഞ്ഞുകൂടിയിട്ടുള്ള വമ്പിച്ച സമ്പത്തിന്റെ ഒരംശം പോലും വായ്പ നല്‍കി സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാകാത്തവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ ചൊല്പടിക്ക് നിര്‍ത്താന്‍ നോക്കുന്നത്. സംസ്ഥാനത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടുപോകുന്നത് ചെത്തുതൊഴിലാളി ക്ഷേമനിധിയുള്ളതുകൊണ്ടാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
ഈഴവസമുദായത്തില്‍ യോഗത്തിന് ഉള്ള സ്വാധീനത്തെപ്പറ്റി ചിലര്‍ ഉന്നയിച്ച സംശയങ്ങളെ വെള്ളാപ്പള്ളി തള്ളി. ഈഴവര്‍ വലിയൊരു സമുദായതിനാല്‍ അതില്‍ നിന്നു കോടാലിക്കൈകളെ കണ്ടെത്തി തങ്ങളോടൊപ്പം നിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.