കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ അനുകൂലികളെ മുഷാറഫ് മാറ്റി

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: താലിബാന്‍ അനുകൂലികളായ ചില സൈനിക ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ പ്രസിഡന്റ് മുഷാറഫ് അവരുടെ സ്ഥാനങ്ങളില്‍ നിന്നും മാറ്റി. താലിബാനെതിരായ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിലും ഭരണസംവിധാനത്തിലും തന്റെ സ്വാധീനശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഷാറഫിന്റെ ഈ നീക്കം.

ഒസാമ ബിന്‍ ലാദനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയ നയതന്ത്രസംഘത്തിന്റെ തലവനായിരുന്ന ജനറല്‍ മഹ്മൂദ് അഹമ്മദാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഓഫീസര്‍മാരില്‍ ഒരാള്‍. അഹമ്മദിനോട് നേരത്തെ വിരമിക്കാന്‍ മുഷാറഫ് ആവശ്യപ്പെടുകയായിരുന്നു.

ഇന്റലിജന്‍സ് സര്‍വീസസ് തലവനായ അഹമ്മദിനെ മാറ്റി പകരം ലഫ്റ്റനന്റ് ജനറല്‍ ഇബ്സാനുല്‍ ഹഖിനെയാണ് നിയമിച്ചത്. കാബൂളിലേക്ക് പോയ പാക് സംഘത്തിന്റെ തലവനായിരുന്നെങ്കിലും അഫ്ഗാനിസ്ഥാനെതിരായ യുഎസ് ആക്രമണത്തെ പാക്കിസ്ഥാന്‍ പിന്തുണക്കുന്നതിനെ ശക്തമായി എതിര്‍ത്തയാളായിരുന്നു താലിബാന്‍ അനുകൂലിയായ അഹമ്മദ്. താലിബാനെയും ലാദനെയും പറ്റി അറിയാവുന്ന എല്ലാ വിവരവും യുഎസ് ഇന്റലിജന്‍സ് ഏജന്‍സിക്ക് കൈമാറാന്‍ അഹമ്മദ് വിസമ്മതിച്ചിരുന്നു.

ആര്‍മിയുടെ ഡെപ്യൂട്ടിചീഫായ ലഫ്റ്റനന്റ് ജനറല്‍ മുസാഫര്‍ ഉസാമിയാണ് വിരമിക്കാനുള്ള ഉത്തരവ് ലഭിച്ച മറ്റൊരു സൈനിക ഓഫീസര്‍. ആര്‍മിയുടെ വൈസ് ചീഫ് ഒഫ് സ്റാഫായ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസീസ് ഖാനെ താരതമ്യേന അപ്രധാനമായ ജോയിന്റ് ചീഫ്സ് ഒഫ് സ്റാഫിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറ്റി.

അഹമ്മദും ഉസാമിയും ഖാനും 1999ല്‍ നവാസ് ഷെരീഫിനെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക അട്ടിമറിയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തന്റെ വിശ്വസ്തരായ ഈ മൂന്ന് പേരെയാണ് താലിബാന്‍ അനുകൂലികളെന്ന പേരില്‍ മുഷാറഫ് തഴഞ്ഞത്.

നേരത്തെ പാക്കിസ്ഥാന്‍ ആര്‍മിയുടെ തലവന്‍ എന്ന സ്ഥാനം മുഷാറഫ് നീട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X