കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് 41 റണ്‍സിന്റെ ജയം

  • By Staff
Google Oneindia Malayalam News

സെഞ്ചൂറിയന്‍: ത്രിരാഷ്ട്ര കപ്പില്‍ ദക്ഷിണാഫ്രിക്കയെ 41 റണ്‍സിന് തോല്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വന്‍ തിരിച്ചുവരവ് നടത്തി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് തോറ്റിരുന്ന ഇന്ത്യയ്ക്ക് ഈ ജയം മധുരപ്രതികാരം കൂടിയായി.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 48.4 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ന്ന് മറുപടി ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്ക 46.2 ഓവറില്‍ 192 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്ന ഹര്‍ഭജന്‍ സിംഹിന്റെ തിരിച്ചുവരവാണ് ഇന്ത്യന്‍ ജയത്തിന് വഴിയൊരുക്കിയത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ ആദ്യാവസാനം വെളളം കുടിപ്പിച്ച സര്‍ദാര്‍ജി 10 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ലോകത്തെ മികച്ച ഓള്‍ റൗണ്ടറായ ജാക്വിസ് കാലിസ് (29), ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ ഷോണ്‍ പോളോക്ക് (15), കൂറ്റനടികള്‍ക്ക് പേരുകേട്ട നിക്കി ബോയെ (9) എന്നിവരാണ് ഹര്‍ഭജന്റെ മുന്നില്‍ വീണത്.

താരതമ്യേന ചെറിയ സ്കോറായ 233 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യയെ ഏറെ സഹായിച്ചത് സ്പിന്‍ ശക്തി തന്നെയാണ്. ഹര്‍ഭജനോടൊപ്പം മറ്റേയറ്റത്ത് അനില്‍ കുംബ്ലെയും (42-ന് രണ്ട് വിക്കറ്റ്) വിരേന്ദര്‍ ഷെവാഗും (24-ന് രണ്ട് വിക്കറ്റ്) മികച്ച രീതിയില്‍ പന്തെറിഞ്ഞു.

ഫാസ്റ് ബൗളര്‍മാരില്‍ മികച്ചു നിന്നത് അജിത് അഗാര്‍ക്കറാണ്. 8.2 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് അഗാര്‍ക്കര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ആറ് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത ജവഗല്‍ ശ്രീനാഥിന് ഒരു വിക്കറ്റ് കിട്ടി.

ഒരവസരത്തില്‍ ഏഴു വിക്കറ്റിന് 106 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അനായാസ ജയം നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലാന്‍സ് ക്ലൂസ്നറും (44), മാര്‍ക്ക് ബൗച്ചറും (38) 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. ഷെവാഗിനെ ഉയര്‍ത്തിയടിച്ച ബൗച്ചറിനെ ബൗണ്ടറില്‍ ലൈനില്‍വച്ച് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയ അഗാര്‍ക്കറാണ് കളി വീണ്ടും ഇന്ത്യയുടെ വഴിയിലേക്ക് തിരിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രാഹുല്‍ ദ്രാവിഡിന്റെയും (54), യുവ്രാജ് സിംഹിന്റെയും (42) മികവില്‍ 233 റണ്‍സെടുത്തു. ദ്രാവിഡ് ഏകദിനത്തില്‍ 5,000 റണ്‍സ് തികയ്ക്കുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (38), വീരേന്ദര്‍ ഷെവാഗ് (33), സൗരവ് ഗാംഗുലി (24) എന്നിവരും നല്ല സംഭാവന നല്‍കി.

37 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പോളോക്കാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നാശം വിതച്ചത്. ഇതോടെ പോളോക്ക് ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ചു.

1991ല്‍ വച്ച് രണ്ടു മത്സരങ്ങള്‍ ജയിച്ച ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ വച്ച് ഇന്ത്യ അവര്‍ക്കെതിരെ വിജയം നേടുന്നത്.

ഒക്ടോബര്‍ 12 വെള്ളിയാഴ്ച കെനിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X