കൊല്ലപ്പെടുന്നത് സാധാരണക്കാരെന്ന് താലിബാന്‍
കാബൂള്‍: താലിബാനിലെ സാധാരണക്കാരായ 10കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും ഒക്ടോബര്‍ 10 ബുധനാഴ്ചത്തെ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍. താലിബാന്‍ വിദ്യാഭ്യാസമന്ത്രി അമിര്‍ ഖാന്‍ മുതാഖി ആണ് ഒക്ടോബര്‍ 11 വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്.
ജലാലാബാദിലെ ഒരു പളളിയും ആക്രമണത്തില്‍ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കാബൂളിന് നാലു കിലോമീറ്റര്‍ വടക്ക്, സര്‍ക്കാര്‍ കസ്റംസ് ഹൗസിന് സമീപത്തുള്ള 10 വീടുകളാണ് തകര്‍ന്നത്. മിസൈലാക്രമണത്തിലാണ് ഈ വീടുകള്‍ തകര്‍ന്നതെന്ന് അമിര്‍ ഖാന്‍ മുതാഖി അറിയിച്ചു.
സാധാരണക്കാരായ നിരവധിപേര്‍ യുദ്ധത്തിന് ഇരയാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം ഒസാമ ബിന്‍ ലാദനെയും താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഒമറിനെയും വധിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ല ഒമറിനും ഒസാമയ്ക്കും കുഴപ്പമൊന്നുമില്ലെന്നും യുഎസ് ആക്രമണം ഇരുവരെയും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജലാലബാദിലും കാബൂളിലും കാണ്ടഹാറിലും യുദ്ധത്തില്‍ സാധാരണക്കാര്‍ക്ക് വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ആദ്യമൂന്ന് ദിവസത്തെ യുഎസ് ബോംബിംഗില്‍ 76 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന ആക്രമണത്തിന് തങ്ങള്‍ പകരം വീട്ടുമെന്നും മുതാഖി അറിയിച്ചു.
അതേ സമയം ഒരു തീവ്രവാദികേന്ദ്രത്തിന് നേരെ ഒക്ടോബര്‍11 വ്യാഴാഴ്ച അമേരിക്ക നടത്തിയ ആക്രമണം ലക്ഷ്യം തെറ്റിയെന്നും 100 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും താലിബാന്‍ അറിയിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് താലിബാന്‍ വക്താവ് ഷേര്‍ ഷാ ഹംദര്‍ദ് പറഞ്ഞു. ജലാലബാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കദം എന്ന ഈ ഗ്രാമം നിരന്തരമായി യുഎസ് ബോംബാക്രമണത്തിന് വിധേയമാകുകയാണ്.