യുഎസില്‍ കുട്ടിയുള്‍പ്പെടെ 2 പേര്‍ക്ക് കൂടി ആന്ത്രാക്സ്
ന്യൂയോര്‍ക്ക്: എബിസി ന്യൂസിന്റെ ഓഫീസിലെത്തിയ ഏഴു വയസ്സുകാരന് ആന്ത്രാക്സ് ബാധിച്ചു. എബിസി ന്യൂസിലെ ഒരു ജീവനക്കാരിയുടെ മകനാണ് കുട്ടി. ചികിത്സയില്‍ കഴിയുന്ന സുഖം പ്രാപിച്ചുവരുന്നതായി എബിസി വൃത്തങ്ങള്‍ അറിയിച്ചു.
സപ്തംബര്‍ 28നാണ് കുട്ടി എബിസിയിലെത്തിയത്. മറ്റാര്‍ക്കെങ്കിലും രോഗ ബാധയുണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് എബിസി ന്യൂസ് പ്രസിഡണ്ട് ഡേവിഡ് വെസ്റിന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. എഫ്ബിഐയും പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
അതേ സമയം ഫ്ലോറിഡയിലെ സണ്‍ ദിനപ്പത്രത്തിലെ ഒരു ജീവനക്കാരനു കൂടി ആന്ത്രാക്സ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 73കാരനായ ഏണസ്റോ ബ്ലാങ്കോയാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ റോബര്‍ട്ട് സ്റീവന്‍സനാണ് ആന്ത്രാക്സ് ബാധിച്ച് ഒക്ടോബര്‍ അഞ്ചിന് മരിച്ചത്. സ്റീവന്‍സന്റെ മരണത്തോടെ അമേരിക്ക ആന്ത്രാക്സ് ഭീതിയുടെ പിടിയിലമരുകയായിരുന്നു.
അതിനിടെ യുഎസ് സെനറ്റര്‍ ടോം ഡാഷ്ലിക്ക് വന്ന അജ്ഞാത എഴുതില്ലും ആന്ത്രാക്സ് അടങ്ങിയിരുന്നതായി വെളിപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഡാഷ്ലിയുടെ ഓപീസിലെ 50ഓളം ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനു മുമ്പ് എന്‍ബിസി വാര്‍ത്താ അവതാരകന്‍ ടോം ബ്രോകോയ്ക്ക് വന്ന എഴുത്തിലും ആന്ത്രാക്സ് രോഗാണു അടങ്ങിയിരുന്നു. ഈ എഴുത്ത് പൊട്ടിച്ച ഒരു ജീവനക്കാരിക്ക് ആന്ത്രാക്സ് ബാധയേല്‍ക്കുകയും ചെയ്തു.
ഇതുവരെ അമേരിക്കയില്‍ ആറ് ആന്ത്രാക്സ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സ്റീവന്‍സന്‍ മാത്രമേ മരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം ചികിത്സയില്‍ കഴിയുന്നു. അജ്ഞാത എഴുത്തുകള്‍ പൊട്ടിച്ചുവായിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.