സഭയിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന
തിരുവനന്തപുരം: സ്പീക്കര്‍ വക്കം പുരുഷോത്തമനും മുഖ്യമന്ത്രി എ. കെ. ആന്റണിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് നിയമസഭയില്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ചയുണ്ടായ സംഭവങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍ പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്റ് ചെയ്തത് തീര്‍ത്തും ഏകപക്ഷീയമായ തീരുമാനമാണ്. നടപടി സ്വീകരിക്കുന്നതിന് മുമ്പ് ആരോപണവിധേയരായ അംഗങ്ങള്‍ക്ക് പറയാനുള്ളതെന്താണെന്ന് സ്പീക്കര്‍ കേള്‍ക്കേണ്ടതായിരുന്നുവെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്കു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണേഷ്കുമാറിനെ കൈയേറ്റം ചെയ്തുവെന്ന് ആരോപിക്കുന്ന സംഭവത്തിന്റെ വീഡിയോ റെക്കോഡിംഗ് കണ്ടതിനു ശേഷമേ നടപടി സ്വീകരിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. സഭയില്‍ ബഹളം നടക്കുന്ന വേളയില്‍ സിപിഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രനെയും മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെയും ഭരണപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തതായും അച്യുതാനന്ദന്‍ ആരോപിച്ചു.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം കൊടുക്കുക സഭയിലെ പതിവാണ്. എന്നാല്‍ സ്പീക്കര്‍ തീര്‍ത്തും ഏകാധിപത്യപരമായി ഈ ചട്ടം ലംഘിക്കുകയാണ് ചെയ്തത്. മാത്രവുമല്ല 2.5 ലക്ഷം ജനങ്ങളുടെ പാര്‍പ്പിട പ്രശ്നത്തിന് സ്പീക്കര്‍ പ്രാധാന്യം കൊടുക്കുന്നില്ല എന്നതുകൊണ്ടാണ് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.