പലസ്തീനിലേക്ക് ഇസ്രയേല്‍ ടാങ്കുരുളുന്നു
ജെറുസലെം: ഇസ്രയേല്‍ മന്ത്രിയുടെ കൊലയാളികളെ കൈമാറാനുള്ള അന്ത്യശാസനം പലസ്തീന്‍ തള്ളിയതോടെ മധ്യപൂര്‍വേഷ്യയില്‍ മറ്റൊരു രക്തച്ചൊരിച്ചിലിന് കളമൊരുങ്ങി. വെസ്റ്ബാങ്കിലെ രണ്ടു പ്രദേശങ്ങളിലേക്ക് ഒക്ടോബര്‍ 18 വ്യാഴാഴ്ച തന്നെ ഇസ്രയേലി ടാങ്കുകള്‍ ഉരുണ്ടു തുടങ്ങി.
ഇസ്രയേല്‍ വലതുപക്ഷ മന്ത്രി റെചാവം സീവിയുടെ അന്ത്യകര്‍മ്മങ്ങള്‍ അവസാനിക്കുന്നതുപോലും കാത്തുനില്ക്കാതെയാണ് ഇസ്രയേലിന്റെ ഈ യുദ്ധനീക്കം. ഇതിനകം തന്നെ പലയിടങ്ങളിലും അതിരൂക്ഷമായ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. ഇതിനകം പത്ത് വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയടക്കം രണ്ടു പലസ്തീന്‍കാര്‍ മരിച്ചു കഴിഞ്ഞു.
മന്ത്രിയുടെ കൊലയാളികളെയും അവരെ പറഞ്ഞയച്ചവരെയും ഉടന്‍ കൈമാറണമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പലസ്തീന് അന്ത്യശാസനം നല്കിയിരുന്നു. അതേ സമയം കൊലയാളികളെ കൈമാറില്ലെന്നും അതുകൊണ്ട് പലസ്തീന്‍ തീവ്രവാദത്തെ പിന്തുണക്കുന്നവരാണെന്ന് കരുതരുതെന്നും പലസ്തീന്‍ മന്ത്രി സിയാദ് അബു സയദ് ഇസ്രയേല്‍ ടെലിവിഷനു നല്കിയ സന്ദേശത്തില്‍ പറഞ്ഞു. ഇസ്രയേല്‍ മന്ത്രി റെചാവം സീവിയുടെ കൊലയാളികള്‍ പലസ്തീന്‍ പ്രദേശത്തുണ്ടെങ്കില്‍ അവരെ അറസ്റു ചെയ്ത് പലസ്തീന്‍ തന്നെ അവരെ വിചാരണചെയ്യുമെന്നും അബു സയദ് വ്യക്തമാക്കി. അതേ സമയം കൊലയാളികളെ കൈമാറാത്തതിനാല്‍ പലസ്തീന്‍ തീവ്രവാദത്തെ പിന്തുണക്കുന്നവരാണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ കാബിനറ്റ് സെക്രട്ടറി ഗിഡിയോണ്‍ സാര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ഇസ്രയേല്‍ മന്ത്രി റെചാവം സീവി പലസ്തീന്‍കാരുടെ വെടിയേറ്റ് മരിച്ചത്.