കേരളത്തില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ വൈകും
തിരുവനന്തപുരം: തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൊബൈല്‍ അടിസ്ഥാന സംവിധാനം ഒരുക്കാനുള്ള കരാറില്‍ നിന്നും മോട്ടോറോള പിന്മാറി.
ഇത് കാരണം ഈ സംസ്ഥാനങ്ങളില്‍ ബിഎസ ്എന്‍ എല്‍ മോബൈല്‍ സംവിധാനം തുടങ്ങാന്‍ വൈകും. 930 കോടി രൂപക്കാണ് നാല് സംസ്ഥാനങ്ങളില്‍ മോബൈല്‍ സംവിധാനം തുടങ്ങാന്‍ മോട്ടോറോളക്ക് കരാര്‍ നല്‍കിയിരുന്നത്. കമ്പനിയുമായി വീണ്ടും തുക സംബന്ധിച്ച് കൂടിയാലോചന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നവംബര്‍ 17 ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കൂടിയാലോചനയെ തുടര്‍ന്നാണ് മോട്ടോറോള പിന്മാറാന് തീരുമാനിച്ചത്. കൂടിയാലോചനയില്‍ കമ്പനി തുകയില്‍ കുറവ് വരുത്തുമെന്നായിരുന്നു ബി എസ് എന്‍ എല്ലിന്റെ പ്രതീക്ഷ. എന്നാല്‍ കമ്പനി അതിന് വഴങ്ങിയില്ല.
ഇതനുസരിച്ച് വീണ്ടും ടെന്റര്‍ വിളിക്കേണ്ടിവരും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മോബൈല്‍ അടിസ്ഥാന സൗകര്യം ഒരുക്കാനായി മൂന്നു കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത്. വടക്കന്‍ മേഖല എറിക്സനും പടിഞ്ഞാറന്‍ മേഖല ലൂസന്റും ആണ് നേടിയത്. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്ന് സംശയമുണ്ട്. ബിഎസ്എന്‍എല്‍ മൊബൈല്‍ സൗകര്യം തുടങ്ങാന്‍ വൈകുന്നത് സ്വകാര്യ മൊബൈല്‍ ദാതാക്കള്‍ക്ക് സഹായകമാവും.
കരാര്‍ നല്‍കിയത് വന്‍ തുകയ്കാണെന്ന് ആരോപിച്ച് വടക്കേ ഇന്ത്യയിലെ എംപി മാര്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇത് സ്വകാര്യ മൊബൈല്‍ ദാതാക്കളെ സഹായിക്കാനാണെന്നാണ് സംശയം. മാത്രമല്ല രാം വിലാസ് പസ്വാനില് നിന്ന് പ്രമേദ് മഹാജന് വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടനെ തന്നെ കരാറുകള്‍ പുന പരിശോധിക്കാന്‍ ആവശ്യമുണ്ടായതും സംശയം ഉണ്ടാക്കുന്നുണ്ട്. കേരള എംപിമാര്‍ പ്രശ്നം ലോക് സഭാ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വളരെ കുറഞ്ഞ നിരക്കിനാണ് ബി എസ് എന്‍ എല്‍ മൊബൈല്‍ സൗകര്യം ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചിരുന്നത്. തെക്കന്‍ സംസ്ഥാനങ്ങളുടെ മൊബൈല്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ചുമതല കേരളാ സര്‍ക്കിളിനാണ്.
ഇതിനിടെ കേരളത്തില്‍ നാലാമത്തെ മൊബൈല്‍ ദാതാക്കളായി ഭാരതി ടെലകോം എത്തിയിട്ടുണ്ട്. ബി പി എലിനും എസ്കോടെലിനും പുറമേ മൂന്നാമത്തെ കമ്പനിയായാണ് ബി എസ് എന്‍ എലിന് അനുമതി കിട്ടിയിരുന്നത്. കേരളത്തിലെമ്പാടുമായി 1.2 ലക്ഷം മൊബൈല്‍ കണക്ഷന് നല്‍കുകയാണ് ബി എസ് എന്‍ എല്ലിന്റെ ലക്ഷ്യം.
2002 മാര്‍ച്ചോടെ ഇന്ത്യയിലാകെ 14 ലക്ഷം കണക്ഷന് നല്‍കാനായിരുന്നു ബിഎസ്എന്‍എല്‍ പരിപാടി.