സര്‍വകലാശാല വിജി. അന്വേഷണം നേരിടുന്നു
തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി എ കെ ആന്റണി ഉത്തരവിട്ടു.
ഇരുപതു കോടി രൂപയുടെ കടബാദ്ധ്യതയുണ്ടാക്കി സര്‍വകലാശാല സംസ്ഥാനത്തിന് കനത്ത ഭരമായി മാറിയ സാഹചര്യത്തിലാണ് ഈ നടപടി. നാലു വര്‍ഷമായി സര്‍വകലാശാലയില്‍ സാമ്പത്തിക തിരിമറികളും വഴിവിട്ട നിയമനങ്ങളും നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.
കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഏറ്റവുമധികം ആരോപണങ്ങള്‍. ജനകീയാസൂത്രണത്തിന്റെ പേരില്‍ പ്രഫസര്‍മാരും ജീവനക്കാരും ചേര്‍ന്നുള്ള സമിതി നടത്തിയ ധൂര്‍ത്തും അന്വേഷണ വിധേയമാവും.
പണമിടപാടുകളില്‍ ക്രമക്കേടു നടന്നിട്ടുണ്ടോടെന്ന് അന്വേഷിക്കാന്‍ ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗത്തോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചു നടത്തിയ നിയമനങ്ങളിലെ ക്രമക്കേടും അന്വേഷിക്കും.
ഇതിനിടെ, നിലവിലുള്ള സര്‍വകലാശാലാ ഭരണസമിതിയുടെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ ഫെഡറേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രസ്തുത ഭരണ സമിതിയ്ക്കു കീഴില്‍ നിഷ്പക്ഷ അന്വേഷണം അസാദ്ധ്യമാണെന്ന് അവര്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്.
ഒട്ടേറെ ആരോപണങ്ങളാണ് കാാലിക്കറ്റ് സര്‍വകലാശാലക്കെതിരെ ഉയര്‍ന്നിരുന്നു. ജനകീയാസൂത്രണത്തിന്റെ പേരില്‍ വ്യാജ ഗുണഭോക്തൃ കമ്മിറ്റികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തിയതെന്നാണ് പ്രധാന ആരോപണം. സര്‍ക്കാരിന്റെ ഓഡിറ്റ ്റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഇത് ശരിവയ്ക്കുന്നു.ലോക്കല്‍ ഫണ്ട്ഓഡിറ്റ് വിഭാഗത്തിന്റെ കഴിഞ്ഞ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയുടെ ജനകീയാസൂത്രണ പരിപാടിയുടെ നിയമസാധുതയെപ്പോലും ചോദ്യം ചെയ്തിരുന്നു.
ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചപ്പോഴെല്ലാം, ജനകീയാസൂത്രണം ലാഭകരമാണെന്ന മറുപടി നല്‍കി ഒഴിഞ്ഞു മാറുകയായിരുന്നു സര്‍വകലാശാല.