പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: യുവാവിന്റെ ജഡം പൊലീസ് സ്റേഷന്‍ പരിസരത്തെ കിണറ്റില്‍ കാണപ്പെട്ട സംഭവത്തില്‍ അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തൃശൂരിനടുത്ത് പേരാമംഗത്താണ് പൊലീസ് കേസില്‍ അകപ്പെട്ട യുവാവിന്റെ ജഡം സ്റേഷന്‍ പരിസരത്തുള്ള കിണറ്റില്‍ കാണപ്പെട്ടത്.
കെ. രാധാകൃഷ്ണന്‍, ബിനോയ് വിശ്വം, പി.സി. ജോര്‍ജ്ജ്, കോവൂര്‍ കുഞ്ഞുമോന്‍, എന്നിവരാണ് നോട്ടീസ് നല്കിയത്. പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മുരളീധരനെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് അവതരണാനുമതി തേടി സംസാരിച്ച കെ. രാധാകൃഷ്ണന്‍ ആരോപിച്ചു. കൊല്ലപ്പെട്ട മുരളീധരനെ കിണറ്റില്‍ തള്ളിയ ശേഷം മാനസിക വിഭ്രാന്തി മൂലം ഇയാള്‍ ചാടിപ്പോയെന്ന് പൊലീസ് പ്രചരിപ്പിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
മുരളീധരന്‍ മരിക്കാനിടയായതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ ആര്‍ഡിഒ, കുന്നുംകുളം ഡിവൈഎസ്പി എന്നിവരെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാതെ പ്രതിപക്ഷം വി.എസ്. അച്യുതാന്ദന്റെ നേതൃത്വത്തില്‍ വോക്കൗട്ട് നടത്തുകയായിരുന്നു. മനുഷ്യജീവന് കറുകപ്പുല്ലിന്റെ വിലപോലും ഇല്ലാതായിരിക്കുകയാണെന്ന് വിഎസ് പറഞ്ഞു.