കേരളത്തിന്റെ രക്ഷകര്‍ സ്വദേശടൂറിസ്റുകള്‍
തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം മേഖലയെ രക്ഷിച്ചുകൊണ്ടുപോകുന്നത് സ്വദേശടൂറിസ്റുകളാണെന്ന് കഴിഞ്ഞ രണ്ടുമാസത്തെ കണക്കുകള്‍ തെളിയിക്കുന്നു. വിദേശടൂറിസ്റുകളുടെ ഡോളറുകളില്‍ കണ്ണുനട്ടിരിക്കുന്ന കേരളത്തിലെ ടൂറിസം അധികൃതര്‍ അല്പം നിരാശരാണെങ്കിലും സ്വദേശിടൂറിസ്റുകളോടുള്ള അവഗണന അവസാനിപ്പിക്കാന്‍ കഴിഞ്ഞ രണ്ടു മാസത്തെ അനുഭവം അവരെ പഠിപ്പിക്കുന്നു.
അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം കേരളത്തിലേക്കുള്ള വിദേശടൂറിസ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ് . ഈ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദേശടൂറിസ്റുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവാണനുഭവപ്പെട്ടത്.
കേരളത്തില്‍ അതേ സമയം ഇന്ത്യയ്ക്കകത്തുനിന്നുള്ള ടൂറിസ്റുകളുടെ എണ്ണത്തില്‍ പതിവില്‍ കവിഞ്ഞ വര്‍ധനയുണ്ട്. സപ്തംബര്‍ മാസത്തില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ സ്വദേശി ടൂറിസ്റുകളുടെ വരവില്‍ 11 ശതമാനമാണ് വര്‍ധനയുണ്ടായത്. ഒക്ടോബര്‍ മാസത്തിലും അതേ വര്‍ധനയുണ്ടായതായി കാണുന്നു .
അഫ്ഗാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ടൂറിസംനയങ്ങള്‍ പുനരവലോകനം ചെയ്യേണ്ടിവരുമെന്ന് ടൂറിസം ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. വിദേശടൂറിസത്തോടൊപ്പം സ്വദേശടൂറിസത്തിനും തുല്ല്യപ്രാധാന്യം നല്കുന്നതില്‍ ടൂറിസം വകുപ്പ് ഊന്നല്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്. പൂന, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈയിടെ നടത്തിയ ടൂറിസം പ്രചാരണമാകാം ഇവിടെനിന്നുള്ള ടൂറിസ്റുകള്‍ കൂടുതലായി എത്താന്‍ കാരണമെന്നും അധികൃതര്‍ കരുതുന്നു.
ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തുന്ന ടൂറിസ്റുകള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന ഇടത്തരം വിദേശടൂറിസ്റുകളേക്കാള്‍ കൂടുതല്‍ പണം ചെലവാക്കുന്നവരാണ്.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പകരം സംസ്ഥാനത്തേക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും നേരിട്ട് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ വിദേശടൂറിസ്റുകളെത്തുമെന്ന് കരുതുന്നവരുണ്ട്. ഇത് ടാക്സി, കരകൗശലവസ്തുക്കളുടെ വില്പന എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി സഹായിക്കും. ടൂറിസം മന്ത്രി കെ.വി. തോമസ് ഇക്കാര്യത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ശ്രമം ഫലവത്തായിട്ടില്ല.