മനുഷ്യ ക്ലോണിംഗിനെതിരെ പാശ്ചാത്യരാജ്യങ്ങള്‍
പാരിസ്: മനുഷ്യ ക്ലോണിംഗ് നടത്തിയെന്ന് ഒരു യുഎസ് കമ്പനി അവകാശപ്പെട്ടു. അതേ സമയം മനുഷ്യരില്‍ ക്ലോണിംഗ് നടത്തുന്നതിനെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ശക്തിയായ വിയോജിപ്പ് രേഖപ്പെടുത്തി.
അഡ്വാന്‍സ്ഡ് സെല്‍ ടെക്നോളജി എന്ന കമ്പനിയാണ് ജൈവ സാങ്കേതികവിദ്യാരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ക്ലോണിംഗിലൂടെ ഒരു വ്യക്തിയുടെ തനിപകര്‍പ്പ് വികസിപ്പിച്ചെടുക്കുന്നതിന്റെ ആദ്യഘട്ടത്തിലാണ് തങ്ങളെന്ന് കമ്പനി വെളിപ്പെടുത്തി. അര ഡസനോളം വരുന്ന കോശങ്ങളാണ് ഇതുവരെയായി പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്തത്. ഒരു സ്ത്രീയുടെ കോശങ്ങളുടെ ജനിതക പകര്‍പ്പാണ് ഈ കോശങ്ങളുടെ കൂട്ടം.
അതേ സമയം പാശ്ചാത്യരാജ്യങ്ങളും ക്രൈസ്തവസഭകളും മനുഷ്യ ക്ലോണിംഗ് നടത്തുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വത്തിക്കാന്‍ ഈ ഗവേഷണത്തെ ശക്തമായി അപലപിച്ചപ്പോള്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മനുഷ്യക്ലോണിംഗിനെ കൊലപാതകം എന്നാണ് വിശേഷിപ്പിച്ചത്.
മനുഷ്യ ക്ലോണിംഗിനെ നിയമപരായി തടയാനുള്ള നീക്കം നടത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കി. മനുഷ്യ ക്ലോണിംഗിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാനുള്ള പ്രതിനിധി സഭയിലെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സെനറ്റിനോട് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആവശ്യപ്പെട്ടു.
മനുഷ്യ ക്ലോണിംഗിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് നിയമത്തിലെ പഴുതുകള്‍ അടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. ഈ മാസം ആദ്യം മനുഷ്യ ക്ലോണിംഗ് സാങ്കിേതകമായി നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി ഒരു വിധിയില്‍ പറഞ്ഞിരുന്നു.
ജനുവരിയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മനുഷ്യ ക്ലോണിംഗ് നിരോധിക്കുന്ന ഒരു ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്രാന്‍സ് . ഇറ്റലിയും സ്പെയിനും ഈ വിധത്തിലുള്ള നീക്കങ്ങള്‍ നടത്തുകയാണ്.