സംസ്ഥാനത്ത് ഇറച്ചിക്കോഴി കംഭകോണം
തിരുവനന്തപുരം : അയല്‍സംസ്ഥാനത്തു നിന്നുളള ഇറച്ചിക്കോഴികള്‍ക്ക് നികുതിയിളവു നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
മന്ത്രിമാര്‍ക്കടക്കം ഇടപാടില്‍ പങ്കുള്ളതായി സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇടപാടിനെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്‍കിട ഇറച്ചിക്കോഴി കമ്പനികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണ്. അന്യസംസ്ഥാനത്തു നിന്നുളള കമ്പനികളുടെ കടന്നുകയറ്റം മൂലം പതിനായിരക്കണക്കിന് ചെറുകിട കോഴികര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അയല്‍സംസ്ഥാനങ്ങളിലെ ഇറച്ചിക്കോഴികള്‍ക്ക് നികുതിയേര്‍പ്പെടുത്തിയത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് അന്യസംസ്ഥാന വന്‍കിട കോഴിക്കമ്പനികള്‍ 400 കോടി രൂപയുടെ ഇറച്ചിക്കോഴികള്‍ കേരളത്തില്‍ വില്‍ക്കുന്നുണ്ട്. ഇതു മനസിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കോഴി വളര്‍ത്തുന്നവര്‍ക്ക് നികുതിയിളവ് അനുവദിക്കുകയും അന്യസംസ്ഥാന കമ്പനികള്‍ക്ക് നികുതിയേര്‍പ്പെയുത്തുകയും ചെയ്തു. പ്രതിവര്‍ഷം 35 കോടിയിലധികം രൂപ ഈയിനത്തില്‍ വില്‍പ്പന നികുതിയായി സംസ്ഥാനത്തിനു ലഭിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇറച്ചിക്കോഴി കമ്പനികള്‍ സുപ്രീംകോടതി വരെ സമര്‍പ്പിച്ച കേസുകള്‍ തളളിപ്പോയി.
വില്‍പ്പനനികുതിയിനത്തില്‍ 51.84 കോടി രൂപയാണ് കമ്പനികള്‍ സര്‍ക്കാരിനു കുടിശിക വരുത്തിയതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ കുടിിശിഖകയും നികുതിയും വേണ്ടെന്നു വച്ചതില്‍ വന്‍അഴിമതിയുണ്ടെന്നാണ് ആരോപണം.