കാബിനറ്റ് രേഖചോര്‍ച്ച: അന്വേഷണം നിര്‍ത്തി
തിരുവനന്തപുരം: മന്ത്രിസഭാരേഖ ചോര്‍ന്നതെവിടെ നിന്നെന്ന് കണ്ടെത്താന്‍ വിജിലന്‍സിനു കഴിഞ്ഞില്ല. ലക്ഷ്യം കാണാതെ അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് വിജിലന്‍സ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.
ഉറവിടം കണ്ടെത്തിയേ തീരൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷിക്കണമത്രേ! എഞ്ചിനീയറിംഗ് കോളെജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച മന്ത്രിസഭാരേഖയാണ് ചോര്‍ന്നതായി പരാതിയുണ്ടായിരുന്നത്.
രേഖയുടെ 24 കോപ്പി എടുത്ത് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും വകുപ്പു സെക്രട്ടറിമാര്‍ക്കും നല്‍കിയിരുന്നു.ഇവരുടെ ഓഫീസിലെ നിരവധി ഉദ്യോഗസ്ഥരുടെ കൈകളിലൂടെ രേഖ കടന്നു പോയിട്ടുണ്ട്. അതിനാല്‍ എവിടെ നിന്നാണ് രേഖ ചോര്‍ന്നതെന്ന് കണ്ടെത്തുക പ്രയാസമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉറവിടം കണ്ടെത്തണമെങ്കില്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് കേസ് രജിസ്റര്‍ ചെയ്താല്‍ രേഖ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ ആളെ ചോദ്യം ചെയ്യാം. നിരവധി ഉദ്യോഗസ്ഥരുടെ കൈകളിലൂടെ കടന്നു പോയ രേഖ ചോര്‍ന്നതെങ്ങനെയെന്നു കണ്ടെത്താന്‍ ഉദ്യോഗസ്ഥതല അന്വേഷണം കൊണ്ടു മാത്രം കഴിയില്ല.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.മോഹന്‍ദാസ്, അന്നത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഇപ്പോള്‍ ലാന്‍ഡ് യൂസ് ബോഡ് കമ്മിഷണറുമായ അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരുള്‍പ്പെടെ ഇരുപതോളം പേരെ വിജിലന്‍സ് ചോദ്യം ചെയ്തു.വിദ്യാഭ്യാസ മന്ത്രിയെ ചോദ്യം ചെയ്തില്ല.
എഞ്ചിനീയറിംഗ് കോളെജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതിന്റെ രേഖ മുന്‍ എംഎല്‍എ ടി.എസ്.ജോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. രേഖ ചോര്‍ന്നതിനെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തെത്തുടര്‍ന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്ഥാനചലനമുണ്ടാവുകയും രാഷ്ട്രീയ രംഗത്ത് സംഭവം വന്‍ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മന്ത്രി എഞ്ചിനീയറിംഗ് പ്രവേശനത്തില്‍ അനധികൃതമായി ഇടപെട്ടെന്നും ഇതു സംബന്ധിച്ച് ബോംബ് തന്റെ കൈയിലുണ്ടെന്നുമായിരുന്നു കണ്ണന്താനത്തിന്റെ ഭീഷണി. ബോംബ് എന്തെന്നു വെളിപ്പെടുത്തണണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മന്ത്രിയെയും കണ്ണന്താനത്തെയും പ്രതിയാക്കി ലോകായുക്തില്‍ കേസ് ഫയല്‍ ചെയ്തു.
കേസൊതുക്കാന്‍ മന്ത്രി പണം വാഗ്ദാനം ചെയ്തെന്നു ജോമോനും മന്ത്രിയുടെ നിഷേധവും ജോമോനാണ് പണം ആവശ്യപ്പെട്ടതെന്ന പത്രപ്രവര്‍ത്തകന്റെ പ്രത്യാരോപണവും ഏറെ ഒച്ചപ്പാടുണ്ടാക്കി. തുടര്‍ന്നാണ് സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന്റെ സഹായം തേടിയത്. ഒടുവില്‍ ഒന്നും തെളിയിക്കാനാകാതെ വിജിലന്‍സ് പത്തി മടക്കി.