ആക്രമണം നടത്തിയത് ജയിഷ്-ഇ-മുഹമ്മദ്
ദില്ലി: പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തിയ അഞ്ച് തീവ്രവാദികള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയിഷ്-ഇ-മുഹമ്മദില്‍ പെട്ടവരാണെന്ന് ദില്ലി പൊലീസ്.
ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ കെ. പി. സിംഗ് പ്രധാനമന്ത്രി എ. ബി. വാജ്പേയിക്കും ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിക്കും ആക്രമണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തെ കുറിച്ചുള്ള ഔപചാരികമായ അറിയിപ്പ് ദില്ലി പൊലീസും പ്രത്യേക സെല്ലും ഡിസംബര്‍ 16 ഞായറാഴ്ച പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്.
നേരത്തെ ലഷ്കാര്‍-ഇ-തോയിബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ലഷ്കാര്‍-ഇ-തോയിബയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായ തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു.
ദില്ലി യൂണിവേഴ്സിറ്റിയിലെ സക്കീര്‍ ഹുസൈന്‍ കോളജിലെ അറബിക് ലക്ചററായ എ. ആര്‍. ഗീലാനിയടക്കം നാല് പേരെ കശ്മീരില്‍ നിന്നുംപൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. അഞ്ച് തീവ്രവാദികള്‍ക്ക് താമസസൗകര്യം ഒരുക്കികൊടുത്തത് ഗീലാനിയാണെന്നാണ് ആരോപിക്കപ്പെടുന്നത്. അതിര്‍ത്തിയില്‍ വെച്ച് തീവ്രവാദികളുടെ നേതാവുമായി ഗീലാനി കൂടികാഴ്ച നടത്തുകയും ചെയ്തുവത്രെ.
ഷൗകത്ത്, അഫ്സല്‍, അഫ്സാന എന്ന നവ്ജോത് എന്നിവരാണ് അറസ്റിലായ മറ്റ് മൂന്ന് പേര്‍. ഇവരെ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച ദില്ലിയിലേക്ക് കൊണ്ടുവന്നു. ഷൗക്കത്തും അഫ്സലുമാണ് ട്രക്കുകളില്‍ ആയുധങ്ങള്‍ ദില്ലിയിലേക്ക് കടത്തിയത്. ഷൗക്കത്തിന്റെ ഭാര്യയായ അഫ്സാന ആക്രമണത്തിന് മുന്നൊരുക്കമെന്ന നിലയില്‍ മൂന്ന് തവണ പാര്‍ലമെന്റ് സന്ദര്‍ശിച്ചു.