മകരവിളക്ക് : സന്നിധാനത്ത് വന്‍തിരക്ക്
മകരവിളക്കിന്റെ തുടക്കമായി ജനവരി ഒന്ന് ചൊവാഴ്ച വൈകീട്ട് ശബരിമല മേല്‍ശാന്തി എ.ആര്‍. രാമന്‍നമ്പൂതിരിയാണ് നട തുറന്നത്. ആറ് ദിവസം മുമ്പ് മണ്ഡലക്കാലത്തിന്റെ സമാപനംകുറിച്ചുകൊണ്ട് നടയടച്ചപ്പോള്‍ കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ സന്നിധാനത്തും പമ്പയിലുമായി തങ്ങുകയായിരുന്നു. അതുകൊണ്ട് അഭൂതപൂര്‍വമായ തിരക്ക് ചൊവാഴ്ച രാത്രിതന്നെ അനുഭവപ്പെട്ടു.
തീരെ പതുക്കെയാണ് അയ്യപ്പന്മാരുടെ നിര മുന്നോട്ട് നീങ്ങുന്നത്. മകരവിളക്ക് കാലത്തിന്റെ ഭാഗമായി പമ്പയും സന്നിധാനവും വൃത്തിയാക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ പി.എസ്. ഇനോസ് അറിയിച്ചു. എല്ലാ അയ്യപ്പഭക്തര്‍ക്കും വിതരണം ചെയ്യാന്‍ പാകത്തില്‍ അരവണ, അപ്പം പ്രസാദം തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ 3000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് 13 ഡിവൈഎസ്പിമാര്‍, 125 എസ്ഐമാര്‍, 1500 പൊലീസുകാര്‍ എന്നിവര്‍ ക്യാമ്പുചെയ്യുന്നു.
പമ്പയില്‍ ഒമ്പത് ഡിവൈഎസ്പിമാര്‍, 31 സിഐമാര്‍, 90എസ്ഐമാര്‍ എന്നിവരും ഡ്യൂട്ടിക്കുണ്ട്. തമിഴ്നാട്ടിലെ ഭക്തരെ നിയന്ത്രിക്കാന്‍ തമിഴ്നാട് പൊലീസിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
മകരവിളക്ക് ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു. മണ്ഡല കാലത്തേക്കാള്‍ മകര വിളക്ക് സമയത്ത് കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്നത് പരിഗണിച്ച് കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. പമ്പ മുതല്‍ സന്നിധാനം വരെ ബാരിക്കേഡുകള്‍ ബലപ്പെടുത്തും. അടുത്ത സീസണോടെ എല്ലായിടത്തും സ്ഥിരം ബാരിക്കേഡുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.
എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കടകളില്‍ ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം കര്‍ശനമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വിലനിലവാരം നിയന്ത്രിക്കും. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് സ്റോക്ക് ചെയ്തിട്ടുണ്ട്. മകരളവിളക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനുവരി ആറിന് പമ്പയില്‍ മന്ത്രി വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.