മകരജ്യോതിസ്സ് തെളിഞ്ഞു
പന്തളം: അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ ദൂരെ പൊന്നമ്പലമേട്ടില്‍ മകരജ്യോതിസ്സ് തെളിഞ്ഞു. അതോടെ ലക്ഷക്കണക്കിന് അയ്യപ്പന്‍മാരുടെ കണ്ഠങ്ങളില്‍ നിന്ന് സ്വാമിയേ ശരണമയ്യപ്പാ....എന്ന ശരണഘോഷങ്ങളുയര്‍ന്നു.
ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം അയ്യപ്പന്മാരാണ് ഇക്കുറി മകരജ്യോതി കാണാന്‍ തിങ്ങിക്കൂടിയത്. തിരക്ക് പലപ്പോഴും അനിയന്ത്രിതമായെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപടല്‍ മൂലം അപകടങ്ങളൊന്നുമുണ്ടായില്ല. തിങ്കളാഴ്ച വൈകുന്നേരം 6.30ന് തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. തിരുവാഭരണഘോഷയാത്രയ്ക്ക് എകെ 47 തോക്കേന്തിയ പൊലീസുകാരുടെ സംരക്ഷണയുണ്ടായിരുന്നു.
തിരുവാഭരണഘോഷയാത്രയെ പതിനെട്ടാംപടിയില്‍ മേല്‍ശാന്തി എ.ആര്‍. രാമന്‍നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിന്നീട് മേല്‍ശാന്തി തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി. തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. വൈകീട്ട് 6.45ന് നടതുറന്നു. അന്നേരമാണ് ദൂരെ പൊന്നമ്പലമേട്ടില്‍ മകരജ്യോതിസ്സ് തെളിഞ്ഞത്. മൂന്നുതവണ മകരജ്യോതിസ്സ് തെളിഞ്ഞു.
തിരുവാഭരണങ്ങള്‍ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തെ ഒന്നു തൊഴാന്‍ അയ്യപ്പന്മാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവന്നു.
തിങ്കളാഴ്ച രാവിലെ 11.22ന് മകരസംക്രമപൂജ നടന്നു. മകരസംക്രമത്തോടനുബന്ധിച്ച് തിങ്കളാഴ്ച നെയ്യഭിഷേകം നടന്നു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് ഇതിനുപയോഗിച്ചത്. തന്ത്രി കണ്ഠരര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മകരജ്യോതിയോടെ, മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. അതോടെ ഒരു ശബരിമലതീര്‍ത്ഥാടനക്കാലം കൂടി അവസാനിക്കും. അതേ സമയം ജനവരി 20 ഞായറാഴ്ചവരെ ശബരിമല നട തുറക്കും. ശബരിമലയില്‍ അടുത്തകൊല്ലം കൂടുതല്‍ വികസനപരിപാടികള്‍ നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു പറഞ്ഞു.
ഇക്കുറി 2.17 കോടി ഭക്തര്‍ ശബരിമലയിലെത്തിയതായി ദേവസ്വം ബോര്‍ഡ് അംഗം ചാരുപാറരവി പറഞ്ഞു.
ആയിരക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണഘോഷങ്ങളുടെ അകമ്പടിയോടെയാണ് ജനവരി 12 ശനിയാഴ്ച തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.