Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രേല്‍ ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്കുന്നത് യുഎസ് തടഞ്ഞു

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് ഇസ്രയേല്‍ ആയുധങ്ങള്‍ നല്കുന്നത് അമേരിക്ക തടഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിനാലാണിത്. അമേരിക്കയുടെ വിലക്കുള്ളതിനാല്‍ ഇന്ത്യയുമായുള്ള ആയുധവില്പനയില്‍ നിന്നും ഇസ്രയേല്‍ പിന്മാറി.

ഇസ്രയേലും അമേരിക്കയും കൂടി വികസിപ്പിച്ചെടുത്ത ചില അത്യാധുനികആയുധങ്ങളുടെ വില്പനയാണ് അമേരിക്ക തടഞ്ഞത്. ഇസ്രയേലിന് ഈ ആയുധങ്ങള്‍ മൂന്നാമതൊരു രാജ്യത്തിന് വില്ക്കണമെങ്കില്‍ അമേരിക്കയുടെ അനുവാദംകൂടി ആവശ്യമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിനാല്‍ തല്ക്കാലം ആയുധങ്ങള്‍ നല്കേണ്ടെന്നാണ് അമേരിക്ക പറഞ്ഞത്. അതുകൊണ്ട് വിലപിടിപ്പുള്ള രണ്ട് സുപ്രധാന ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്കേണ്ടെന്ന് ഇസ്രയേല്‍ തീരുമാനിച്ചു.

അവാക്സും ഏരോ-2 എന്ന ബാലിസ്റിക് വിരുദ്ധ മിസ്സില്‍ സംവിധാനവും ആണ് ഇന്ത്യയ്ക്ക് നല്കേണ്ടെന്ന് ഇസ്രയേല്‍ തീരുമാനിച്ചത്. ബാലിസ്റിക് മിസ്സിലുകളുടെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാനുള്ള ഏരോ-2 എന്ന പ്രതിരോധസംവിധാനം ഇസ്രയേലും അമേരിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്.

മാത്രമല്ല, ഏരോ ഇന്ത്യയ്ക്ക് കൈമാറുന്നത് മിസൈല്‍ സാങ്കേതികവിദ്യാനിയന്ത്രണ കരാറിന്റെ ലംഘനമാകുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. അസ്ഥിരപ്രദേശങ്ങളിലെ മിസൈല്‍ ശേഖരം കുറയ്ക്കുന്നതിനുള്ള കരാറാണിത്.

അതേ സമയം ഫാല്‍കന്‍ എന്ന അവാക്സ് വിമാനം ഇസ്രയേല്‍ തനിയെ വികസിപ്പിച്ചെടുത്തതാണ്. 4800 കോടി രൂപയ്ക് ഇന്ത്യ മൂന്ന് അവാക്സ് വിമാനങ്ങളാണ് വാങ്ങാനുദ്ദേശിച്ചിരുന്നത്. വ്യോമപ്രതിരോധത്തിനുള്ള ഏറ്റവും മികച്ച അവാക്സാണ് ഇസ്രയേലിന്റെ ഫാല്‍കന്‍ എന്ന് കരുതപ്പെടുന്നു. വ്യോമാക്രമണങ്ങളെ വളരെ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയും എന്നതാണ് അവാക്സ് വിമാനങ്ങളുടെ പ്രത്യേകത. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള റഡാറുകളാണ് ഇതിന് പര്യാപ്തമാക്കുന്നത്. ഇതും ഇപ്പോള്‍ കൈമാറാന്‍ ഇസ്രയേല്‍ വിസമ്മതിക്കുകയാണ്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണിതെന്ന് കരുതുന്നു.

ഇന്ത്യയുമായുള്ളഇടപാടുകള്‍ കുറയ്ക്കാന്‍ ബുഷ്ഭരണകൂടം നിര്‍ദ്ദേശിച്ചതായി ഇസ്രയേലിലെ ഹാരെറ്റ്സ് പത്രം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിനാല്‍ ഇന്ത്യയ്ക്കും പാകിസ്താനും ച്യുവിംഗമല്ലാതെ മറ്റെന്തെങ്കിലും ആരെങ്കിലും വില്ക്കുന്നതെന്തിനാണെന്ന് അമേരിക്കയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ ഇന്ത്യന്‍ പ്രതിരോധമന്ത്രി ഫെര്‍ണാണ്ടസിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രസക്തിയില്ലാതായിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും ചില ആയുധങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി വാജ്പേയിയും യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും കരാറൊപ്പിട്ടിരുന്നു.

ആ കരാറനുസരിച്ച് ലഘുയുദ്ധവിമാനങ്ങളും പി3സി ഓറിയോണ്‍ എന്ന ആന്റി സബ്മറീനും നാവികാക്രമണങ്ങളെ തിരിച്ചറിയുന്നതിനുള്ള എയര്‍ക്രാഫ്റ്റും വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതി. ഇക്കാര്യം അമേരിക്കയെ ഓര്‍മ്മിപ്പിക്കലായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ യാത്രയുടെ ലക്ഷ്യം. പക്ഷെ തല്ക്കാലം ഈ ആയുധങ്ങളും ഇന്ത്യയ്ക്ക് അമേരിക്ക കൈമാറാന്‍ സാധ്യതയില്ല.

ഇതുവരെ റഷ്യയെയും ചിലപ്പോഴൊക്കെ ഫ്രാന്‍സിനെയും ബ്രിട്ടനെയും സമീപിച്ചിരുന്നതിന് പകരം ഇന്ത്യ ഇപ്പോള്‍ ആയുധങ്ങളുടെ കാര്യത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും സമീപിച്ചിരിക്കുകയാണ്. ഇതിനകം ഇന്ത്യയ്ക്ക് 1296 കോടിയുടെ ആയുധങ്ങള്‍ ഇസ്രയേല്‍ കൈമാറിക്കഴിഞ്ഞു. ബാരക് ആന്റി-ഷിപ്പ് മിസൈല്‍ പ്രതിരോധസംവിധാനമാണ് ഇസ്രയേല്‍ ഇന്ത്യയ്ക്ക് ഈയിടെ കൈമാറിയിരുന്നത്. അമേരിക്ക ഈയിടെ തോക്കുകളെ കണ്ടെത്താന്‍ കഴിയുന്ന റഡാറുകളും മറ്റ് ചില ചെറിയ ആയുധങ്ങളും വിറ്റിരുന്നു.

ഇന്ത്യയ്ക്ക് അമേരിക്കയും ഇസ്രയേലും ആയുധങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+