തന്റെ കൈയില്‍ മാന്ത്രികവടിയില്ലെന്ന് ആന്റണി
കൊച്ചി : സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കം കൊണ്ടു വരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആന്റണി. എത്രതന്നെ വിമര്‍ശനങ്ങളും സമര ഭീഷണിയുമുണ്ടായാലും ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ടു പോകും. പ്രത്യേകിച്ച് പൊതുകടം 25,000 കോടി കവിഞ്ഞ സാഹചര്യത്തില്‍. എറണാകുളത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണച്ചെലവ് അപകടനിലയിലെത്തിയപ്പോഴാണ് ആനുകൂല്യങ്ങള്‍ കുറച്ചത്. സംസ്ഥാനത്തെ നികുതി വരുമാനം ചെലവിനെ അപേക്ഷിച്ച് വളരെ കുറവാണ്. 1995-96 കാലയളവില്‍ 2230 കോടിയായിരുന്ന റവന്യൂ ചെലവ് ഈ വര്‍ഷം 4508 കോടിയായി . ഇതിന്റെ സിംഹഭാഗവും ശമ്പളം നല്‍കാനാണ് ചെലവാക്കുന്നത്. ഓരോ മാസവും വരുമാനത്തെക്കാള്‍ 170 കോടി അധികം ചെലവാകുന്നെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ട്രഷറി ശൂന്യമാണ്, എന്റെ കൈയില്‍ മാന്ത്രികവടിയില്ല ആന്റണി പരിതപിച്ചു. മുന്‍സര്‍ക്കാരുകളും കടുത്ത നടപടികള്‍ എടുക്കേണ്ടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ചുമതലകളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാവില്ല. സംസ്ഥാനത്തെ രക്ഷിക്കുകയാണ് മുഖ്യം.
ബംഗാളുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ പലവിധ ആനുകൂല്യങ്ങലും കുറയ്ക്കുന്നു. മഹാരാഷ്ട്രയില്‍ പിഎഫ് മരവിപ്പിച്ചു. തമിഴ്നാട് പൊങ്കലിന് ബോണസ് കുറച്ചു. ബംഗാള്‍ ഭൂനികുതിയും ട്യൂഷന്‍ ഫീസും ഉയര്‍ത്തി. അവടെയൊക്കെ ഈ നടപടികള്‍ അഭിനന്ദിക്കപ്പെടുകയാണ്. കേരളത്തില്‍ മാത്രം എതിര്‍പ്പുണ്ടാകുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആന്റണി പറഞ്ഞു.
കരുണാകരന്‍ കോണ്‍ഗ്രസിന്റെ കാരണവരാണെന്നും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും ആന്റണി പറഞ്ഞു. അദ്ദേഹവുമായി ഏറ്റുമുട്ടലിനില്ല. ഏതുഭാഗത്തു നിന്നുമുളള വിമര്‍ശനങ്ങളും താന്‍ സ്വാഗതം ചെയ്യും. വിമര്‍ശിക്കുന്നവരെ ശത്രുമവായി കാണുന്ന ശ്വഭാവം തനിക്കില്ലെന്നും ആന്റണി പ്രസ്താവിച്ചു.












Click it and Unblock the Notifications