ജീവനക്കാരുടെ എണ്ണക്കുടുതല്‍ കണക്കിലെ കളിയെന്ന്
തിരുവനന്തപുരം : 50,000 ജീവനക്കാര്‍ അധികമാണെന്ന സര്‍ക്കാര്‍ വാദം അവരെ വഞ്ചിക്കാന്‍ വേണ്ടിയുളള കണക്കിലെ കളിയാണെന്ന് പ്രൊഫ. ഐ. എസ്. ഗുലാത്തി. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്ിന് ന്യായീകരണം കണ്ടെത്താനാണ് ഈ കളളക്കണക്കുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്ലാനിംഗ് ബോര്‍ഡിന്റെ മുന്‍ചെയര്‍മാനാണ് ഗുലാത്തി.
ഏതു മാനദണ്ഡമുപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു. എപ്പോള്‍ മുതലാണ് ജീവനക്കാര്‍ അധികമായിത്തുടങ്ങിയതെന്നും അദ്ദേഹം ആരാഞ്ഞു. മുന്‍നായനാര്‍ സര്‍ക്കാരിന്റെ കാലത്തോ അതിനു മുമ്പത്തെ യുഡിഎഫ് ഭരണകാലത്തോ, എപ്പോഴാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ധൈര്യമില്ലാത്തതു കൊണ്ടാണ് ആനുകൂല്യങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വെട്ടിക്കുറച്ച ആനുകൂല്യങ്ങളെല്ലാം കേന്ദ്രത്തിലെയും ഇതര സംസ്ഥാനങ്ങളുലെയും ജീവനക്കാര്‍ അനുഭവിക്കുന്നതാണ്. കേരളത്തില്‍ മാത്രം ഇത് നിഷേധിക്കുന്നത് ശരിയല്ല.
രാഷ്ട്രീയക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് പ്രത്യാഘാതങ്ങളെ മുന്നില്‍ കണ്ടല്ലെന്ന് ഗുലാത്തി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ സമരം വന്നാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പദ്ധതിയേതര ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധിക വരുമാനത്തിനുളള മാര്‍ഗങ്ങള്‍ കണ്ടെത്താതെ ജീവനക്കാരെ മാത്രം ദ്രോഹിക്കുന്നത് ന്യായീകരിക്കാനാവില്ല.
പരിഷ്കരങ്ങള്‍ക്ക് താനെതിരല്ലെന്ന് ഗുലാത്തി വ്യക്തമാക്കി. എന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെ പരിഷ്കാരമെന്നു വിളിക്കാനാവില്ല. അദ്ധ്യാപര്‍ക്കും മറ്റും നല്‍കുന്ന ആനുകൂല്യങ്ങള്‍ പാഴാകുന്നില്ലെന്നതിന് കേരളം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകെ മാതൃകയാണ്. 100 ശതമാനം സാക്ഷരതയും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും കൈവരിച്ചത് അദ്ധ്യാപകരുടെ കഴിവു കൊണ്ടു മാത്രമാണ്. അവരോടു ക്രൂരമായ സമീപനം പുലര്‍ത്തിയാല്‍ ജോലിയില്‍ അവര്‍ ഉദാസീനത കാണിക്കും. അത് സംസ്ഥാനത്തിന് ഗുണകരമല്ല.