സര്‍ക്കാരിനെതിരെ വീണ്ടും ഐ ഗ്രൂപ്പ്
ആലപ്പുഴ : ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചത് ധൃതി പിടിച്ചെടുത്ത നടപടിയാണെന്ന് പി പി ജോര്‍ജ്. ജീവനക്കാരുടെ രോഷം സമ്പാദിക്കാമെന്നല്ലാതെ ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ഐ ഗ്രൂപ്പ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി പി ജോര്‍ജ്.
സ്വന്തം ജീവനക്കാര്‍ക്കെതിരെയുളള പ്ലാനിംഗ് ബോഡ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഒരിക്കലും നടപ്പാക്കാന്‍ പാടില്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശമ്പളം വൈകിക്കലല്ല ശരിയായ മാര്‍ഗം. അഴിമതിയാരോപണത്തിനു വിധേയരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അതൊരു നല്ല മാതൃകയായേനെ.
പമ്പയിലടക്കം സമീപകാലത്തുണ്ടായ അക്രമങ്ങള്‍ക്കു കാരണം പൊലസിനെ കയറൂരി വിട്ട സര്‍ക്കാര്‍ നടപടിയാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിനുളള പ്രാപ്തിക്കുറവാണ് ബേപ്പൂരിലും തുമ്പയിലും കണ്ടത്- ജോര്‍ജ് തുറന്നടിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് വിതരണം ചെയ്ത മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ സംഘടനായ തെരഞ്ഞെടുപ്പു നടത്തണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്ത ഗ്രൂപ്പുനേതാക്കള്‍ സംഘടനാ ഭാരവാഹികളായി തുടരുന്നതിനെ പ്രമേയം ചോദ്യം ചെയ്തു. തെരഞ്ഞെടുകപ്പു നേരിട്ട് പിന്തുണ തെളിയിക്കാന്‍ പ്രമേയം അവരെ വെല്ലു വിളിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് ജി ബാലചന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.
കരുണാകരനെ ഒതുക്കാനുളള ഏതു ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.എ ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് സമ്മേളനത്തിലുനീളം നിറഞ്ഞു നിന്നത്. പ്രസംഗകരെല്ലാം സര്‍ക്കാരിനെയും ഇതര ഗ്രൂപ്പുകളെയും നിശിതമായി വിമര്‍ശിച്ചു. പൊലീസിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഐ ഗ്രൂപ്പ് തൃപ്തരല്ലെന്ന് യോഗം മുന്നറിയിപ്പു നല്‍കി. കരുണാകരനും പത്മജയും പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല.
പ്രമുഖരായ ഐ ഗ്രൂപ്പു നേതാക്കളുടെ ഒരു നിര തന്നെ സമ്മേളനത്തിലുണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്. എംഎല്‍എമാരായ ശോഭനാ ജോര്‍ജ്, ഡി സുഗതന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും യോഗത്തില്‍ പങ്കടുത്തു. ജില്ലയിലെ ഗ്രൂപ്പുയോഗങ്ങള്‍ ഫെബ്രുവരി 11 നുമുമ്പ് പൂര്‍ത്തായാക്കാന്‍ യോഗം തീരുമാനിച്ചു.