അച്ഛനും മകനും തെറ്റുന്നു
ദില്ലി: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരനെതിരെ ജനവരി 28 തിങ്കളാഴ്ച തുറന്ന വിമര്‍ശനം ഉയര്‍ത്തിയതോടെ അച്ഛനും മകനും തമ്മില്‍ ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായി സൂചന.
ഡിസിസി പുന:സംഘടനാപ്രശ്നം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തിയതായിരുന്നു മുരളീധരന്‍. ആന്റണി സര്‍ക്കാരിനെതിരെ ആരും മുന്നിട്ടറങ്ങേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു മുരളീധരന്റെ വെട്ടിത്തുറന്നു പറഞ്ഞത് .
അച്ഛനെതിരായ പരിഹാസത്തിന്റെ മുള്ളുകള്‍ നിറഞ്ഞതായിരുന്നു മുരളിയുടെ വാക്കുകള്‍. ആന്റണി സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ മുന്നിട്ടിറങ്ങേണ്ട കാലമായി എന്നായിരുന്നു കഴിഞ്ഞ ദിവസം കരുണാകരന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആന്റണി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അങ്ങിനെ യാതൊരു ജനദ്രോഹനടപടികളുമുണ്ടായിട്ടില്ലെന്നാണ് മുരളീധരന്‍ തിരിച്ചടിച്ചത്.
ഡിസിസി ഭാരവാഹികളെ ഗ്രൂപ്പടിസ്ഥാനത്തില്‍ സോണിയാഗാന്ധി തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. 14 ജില്ലകളിലായി ആകെ 210 ഡിസിസി ഭാരവാഹികളെയാണ് തിരഞ്ഞെടുക്കാനുള്ളത്. ഇതില്‍ 105 സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് കരുണാകരന്റെ വാദം.