ഖജനാവില്‍ ആവശ്യത്തിന് പണമുണ്ട്: വി. എസ്
തിരുവനന്തപുരം: 7000 കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവിലുണ്ടായിട്ടും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്.അച്യുതാനന്ദന്‍.
അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടായിട്ടും കൂടുതല്‍ ആനുകൂല്യങ്ങള്‍ വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. അതേ സമയം നിലവിലുള്ള ആനുകൂല്യങ്ങള്‍ തന്നെ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. ഫിബ്രവരി മൂന്ന് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിച്ച നടപടി പിന്‍വലിക്കണം. അടിയന്തിരാവസ്ഥ കാലത്ത് സ്വീകരിച്ച നടപടികളെ അനുസ്മരിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടികള്‍.
സര്‍ക്കാരിന്റെ ഭരണത്തിലെ വീഴ്ചകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്. വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി പിരിവ് കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിനു പകരം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കാര്‍ഷിക മേഖലയില്‍ 500 കോടി രൂപയുടെ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇതേ വരെ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് 210 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തട്ടിപ്പാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്ന നടപടി ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിനാണ് വഴിതെളിക്കുക.
1.25 ലക്ഷം ടണ്‍ റബര്‍ സംസ്ഥാനത്ത് കെട്ടിക്കിടപ്പുണ്ട്. ഇത് കയറ്റുമതി ചെയ്യാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കൊപ്ര സംഭരണത്തിനായി 250 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍ ഇതു ഉപയോഗിച്ച് ഒരു കൊപ്ര പോലും സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല.- അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.