കത്തു കൊടുക്കാന്‍ വേണം മാസം 15,000 !
തിരുവനന്തപുരം : കത്ത് നേരിട്ടു കൊടുക്കാന്‍ മാത്രം പ്രതിമാസം ഒരു സര്‍ക്കാര്‍ ഓഫീസ് മുടക്കുന്നത് 15,000 രൂപ! പഴകിയ സര്‍വീസ് ചട്ടങ്ങള്‍ തെറ്റാതെ പാലിക്കുന്നതാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കു വിനയാകുന്നത്. ആലപ്പുഴയില്‍ നിന്നും ഒരു കത്ത് തലസ്ഥാനത്തേയ്ക്ക് കൊറിയറിലയയ്ക്കാന്‍ ചെലവ് 10 രൂപ. എന്നാല്‍ സര്‍വീസ് നിയമപ്രകാരം സര്‍ക്കാര്‍ മുടക്കുന്നത് 500 രൂപ. ഖജനാവ് കാലിയാണെന്നു കരുതി നിയമം അനുസരിക്കാതിരിക്കുന്നതെങ്ങനെ?
കേരളാ സര്‍വീസ് ചട്ടമനുസരിച്ച് കത്തുകള്‍ സ്പീഡ് പോസ്റു വഴിയോ കൊറിയര്‍ വഴിയോ അയയ്ക്കാന്‍ പാടില്ല. നേരിട്ട് കൈമാറണം. അതുകൊണ്ട് ആലപ്പുഴയെന്നല്ല, കാസര്‍കോടു നിന്നായാലും ഒരാള്‍ സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്ത് മുഖദാവില്‍ സന്ദേശം കൈമാറണം.
സന്ദേശവാഹകന്‍ ക്സാസ് ത്രീ ജീവനക്കാരനാണെങ്കില്‍ അദ്ദേഹത്തിന് ഒന്നാം ക്ലാസ് ട്രെയിന്‍ ടിക്കറ്റ്, വഴിച്ചെലവിന് 50 ശതമാനം ക്ഷാമബത്ത, 12 മണിക്കൂറിലധികമാണ് യാത്രയെങ്കില്‍ ഉയര്‍ന്ന ഡിഎ എന്നിങ്ങനെയാണ് ഖജനാവ് വഹിക്കേണ്ടത്. രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്ന സര്‍വീസ് ചട്ടങ്ങള്‍ പരിഷ്കരിക്കാനൊന്നും ആരും മുതിരുന്നില്ല.
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനാണ് പ്രതിമാസം കത്തയയ്ക്കല്‍ വകയില്‍ 15,000 രൂപവരെ ചെലവാകുന്നത്. മറ്റു വകുപ്പുകള്‍ക്കും ശരാശരി 10,000 രൂപ നിരക്കില്‍ ഇങ്ങനെയൊരു ചെലവുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.
പണ്ട് 50 കിലോമീറ്ററിലധികമുളള യാത്രകള്‍ക്ക് രണ്ടു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിക്കുമായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ അധികമില്ലാതിരുന്ന അക്കാലത്ത് ് ഈ നിയമങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നു. കാലാനുസൃതമായി സര്‍വീസ് ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ല. 50 കിലോമീറ്റര്‍ യാത്രയ്ക്ക് രണ്ടു ദിവസത്തെ അവധിയെന്ന നിയമം പോലും മാറ്റമില്ലാതെ തുടരുന്നു.
ഓഫീസുകളില്‍ കാഴ്ച വസ്തുവാക്കി വച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍ യഥാവിധി ഉപയോഗിച്ചാല്‍ കൊറിയറിനെക്കാള്‍ ചെലവ് കുറച്ച് സന്ദേശങ്ങള്‍ അയയ്ക്കാം. ഓഫീസുകളെ നെറ്റുവര്‍ക്ക് വഴി ബന്ധിപ്പിക്കുമെന്നൊക്കെ പറയുന്നെങ്കിലും യാതൊന്നും നടക്കുന്നില്ല എന്നതാണ് സത്യം.
ഒരു ഭേദഗതി കൊണ്ടു മാത്രം പരിഹരിക്കാവുന്ന ഈ പാഴ് ചെലവു പോലും ഒഴിവാക്കാന്‍ സര്‍ക്കാരിനാഗ്രഹമില്ലെന്ന് ജീവനക്കാര്‍ പറയുന്നു.