ആരും വിട്ടു വീഴ്ചയ്ക്കില്ല : സമരം പത്താം ദിനത്തിലേയ്ക്ക്
തിരുവനന്തപുരം : ജീവനക്കാരും സര്‍ക്കാരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു സമര ദിനം കൂടി പിന്നിട്ടു. നിലപാടുകള്‍ കര്‍ക്കശമാക്കിക്കൊണ്ട് കൂടുതല്‍ മേഖലകളില്‍ കൂടി സമരം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചപ്പോള്‍, കൂടുതല്‍ വകുപ്പുകളില്‍ എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചു.
താല്‍ക്കാലിക ജീവനക്കാരും പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്തവരും ജോലിയ്ക്കു ഹാജരായില്ലെങ്കില്‍ പിരിച്ചു വിടുമെന്ന ഭീഷണിയുണ്ടായിരുന്നതിനാല്‍ ഓഫീസുകളില്‍ ഹാജര്‍ നില മെച്ചപ്പെട്ടു. എന്നാല്‍ ജോലിയ്ക്കെത്തിയ താല്‍ക്കാിലക ജീവനക്കാരെ സംഘടനാ നേതാക്കള്‍ മടക്കി അയച്ചു. പലേടത്തും ഓഫീസുകള്‍ അടഞ്ഞു കിടന്നതിനാല്‍ പലര്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
എംഎല്‍എ ഹോസ്റലിനു മുന്നില്‍ നഗരസഭയുടെ ചവര്‍വാഹനം തടഞ്ഞ് ടയറിന്റെ കാറ്റഴിച്ചു വിട്ട നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു. യുവമേര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പന്തം കത്തിച്ച് പ്രകടനം നടത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏഷ്യന്‍വികസനബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടക്കുന്ന മസ്ക്കറ്റ് ഹോട്ടലിനു മുന്നിലും ധര്‍ണ നടത്തി. എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു.
സംസ്ഥാനത്താകെ എസ്മ പ്രകാരം അറസ്റു ചെയ്ത ഉദ്യോഗസ്ഥരുടെ എണ്ണം 40 ആയി. പത്തനംതിട്ടയില്‍ ജീവനക്കാരെ തടസപ്പെടുത്തിയ 50 പേരെ അറസ്റു ചെയ്തു. ഇവര്‍ക്കെതിരെ എസ്മ പ്രയോഗിച്ചിട്ടില്ല.
സംസ്ഥാനത്ത് ചില വിദ്യാലയങ്ങളില്‍ അധ്യയനം നടന്നു.