സിപിഎം : കണ്ണൂരിലെ അങ്കത്തിന് അരങ്ങൊരുങ്ങി
കണ്ണൂര്‍ : സിപിഎമ്മിന്റെ ഭാവി നിശ്ചയിക്കുന്ന സംസ്ഥാന സമ്മേളനം 2002 ഫിബ്രവരി 15ന് തുടങ്ങും. 17-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന നാലു ദിവസത്തെ സമ്മേളനം സംഘടനാപരമായും രാഷ്ട്രീയമായും പ്രാധാന്യമര്‍ഹിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയെന്ന സ്ഥാനമുളള സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത ഗുരുതരമല്ലെന്ന് സെക്രട്ടറി പറയുന്നുണ്ടെങ്കിലും അതപ്പാടെ വിഴുങ്ങാന്‍ ആര്‍ക്കും കഴിയില്ല. പാര്‍ട്ടി യന്ത്രം കൈക്കലാക്കാന്‍ കൊണ്ടു പിടിച്ച ശ്രമമാണ് നടക്കുന്നത്.
ആലപ്പുഴ ജില്ലാ സമ്മേളനമാകും സംസ്ഥാന സമ്മേളനത്തിന് എരിവും പുളിയും പകരുക. പൊളിറ്റ് ബ്യൂറോയില്‍ നിന്നും നേടിയെടുത്ത വിജയവുമായി വര്‍ദ്ധിത വീര്യത്തോടെയാണ് അച്യുതാനന്ദന്‍ കണ്ണൂരിലെത്തുന്നത്. ജില്ലയില്‍ ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നെന്നാണ് പിബി വിലയിരുത്തിയത്. എതിര്‍ പാനലവതരിപ്പിച്ച് മത്സരമുണ്ടാക്കരുതെന്ന് കേന്ദ്രക്കമ്മിറ്റി നല്‍കിയ കര്‍ശന നിര്‍ദ്ദേശം ആലപ്പുഴയില്‍ ലംഘിക്കപ്പെട്ടെന്ന് പാര്‍ട്ടിയുടെ പരമാധികാര സമിതി കണ്ടെത്തി. ഇത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും പിബി തീരുമാനിച്ചു. ഇത് പ്രത്യക്ഷമായും വിഎസിന്റെ വിജയമാണ്. പിണറായിയ്ക്ക് തിരിച്ചടിയും.
സമ്മേളനത്തില്‍ സംഘടനാ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. ഒന്നിലധികം തവണ അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി വിഎസ്-വിഎസ് വിരുദ്ധര്‍ എന്നിങ്ങനെയാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യം. പ്രതിനിധികളില്‍ പിണറായിയെ അനുകൂലിക്കുന്നവരും വിഎസും തമ്മിലുളള അന്തരം വളരെ നേര്‍ത്തതായതിനാല്‍ 30ഓളം വരുന്ന പഴയ സിഐടിയു പക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും.
പാലക്കാട്ടു നടന്നതു പോലെ ഒരു വെട്ടിനിരത്തലിന് അവസരമുണ്ടാക്കിയാല്‍ പ്രമുഖരായ നേതാക്കള്‍ പലരും സംസ്ഥാനക്കമ്മിറ്റിക്കു പുറത്താകുമെന്ന് കേന്ദ്രനേതൃത്വം ഭയക്കുന്നു. അതിനാല്‍ ഏതു വിധേനെയും തിരഞ്ഞെടുപ്പ് ഒഴിവാക്കാനുളള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ എന്തു വില കൊടുത്തും എം.എ.ബേബി. ശിവദാസ മേനോന്‍, ജി സുധാകരന്‍ എന്നിവരെ സംസ്ഥാനക്കമ്മിറ്റി കാണിക്കില്ലെന്ന ഉറച്ച നിലപാടെടുക്കുന്ന വിഎസ് പക്ഷം വഴങ്ങാന്‍ സാദ്ധ്യത കുറവാണ്. അങ്ങനെ വന്നാല്‍ കണ്ണൂര്‍ സമ്മേളനം സിപിഎമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം സംസ്ഥാനമാകെ മുഴങ്ങും.
ജില്ലകളില്‍ നിന്നുളള സംസ്ഥാന സമ്മേളന പ്രതിനിധികളുടെ ഗ്രൂപ്പു തിരിച്ചുളള പട്ടിക
നിലവിലുളള അവസ്ഥയനുസരിച്ച് വിഎസിന് സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷമില്ല. കൂടുതല്‍ പേര്‍ പിണറായി പക്ഷത്തേയ്ക്ക് ചായുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.