ഭാവം മാറുന്ന സമരം ; കൂസലില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം : ഭാവമാറ്റത്തിന്റെ സൂചന നല്‍കിക്കൊണ്ട് സമരം മൂന്നാമത്തെ ആഴ്ചയിലേയ്ക്കു കടക്കുന്നു. ഭരണസ്തംഭനത്തിന്റെ 14 ദിനങ്ങള്‍ പിന്നിട്ടിട്ടും ഒരു കുലുക്കവും കൂസലുമില്ലാതെയാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും നിലയുറപ്പിക്കുന്നത്. തകര്‍ച്ച നേരിടുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥ സമരം ശക്തപ്പെടുന്നതോടെ കൂടുതല്‍ വഷളാകും. എന്നാല്‍ ഇതെല്ലാം ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടി സമാധാനിക്കുകയാണ് ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍.
സമരക്കാര്‍ക്ക് മൈക്ക് നിഷേധിച്ചതിനും ജീവനക്കാരെ വീടു കയറി അറസ്റു ചെയ്യുന്നതിനുമെതിരെ ഇടതുപക്ഷ സംഘടനകള്‍ ഫിബ്രവരി 19 ചൊവാഴ്ച ഡിജിപി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. ബുധനാഴ്ച ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റ് ഉപരോധിക്കും. ഓഫീസുകള്‍ക്കു മുന്നില്‍ പിക്കറ്റിംഗ് നടത്താന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂരിലെ സംസ്ഥാന സമ്മേളനം സമാപിച്ചതോടെ സിപിഎമ്മും സജീവമായി സമരാുകൂല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘടനകള്‍ മുഖ്യമന്ത്രിയുടെ കോലംകത്തിക്കലുമായി സമരാി പടര്‍ത്തിക്കഴിഞ്ഞു. പലേടത്തും അവര്‍ പൊലീസുമായി സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്.
സമരത്തെ കൂടുതല്‍ ശക്തമായി ചെറുക്കാന്‍ പിഡിപി തീരുമാനിച്ചിട്ടുണ്ട്. എന്‍ജിഒ യൂണിയന്‍ ഓഫീസിലേയ്ക്ക് തിങ്കളാഴ്ച നടന്ന പ്രകടനം പൊലീസ് തടഞ്ഞില്ലായിരുന്നുവെങ്കില്‍ വന്‍ സംഘട്ടനത്തിന് കാരണമാകുമായിരുന്നു. പിഡിപി തെരുവിലിറങ്ങുന്നത് ആപല്‍ക്കരമാണെന്ന് ഡിവൈഎഫ്ഐയും ബിജെപിയും ശിവസേനയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ചുരുക്കത്തില്‍ കേരളത്തിലെ തെരുവുകള്‍ ഒരുടവേളയ്ക്കു ശേഷം വീണ്ടും കലാപക്കളമാവുകയാണ്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ വരുംനാളുകള്‍ ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയമായും രാഷ്ട്രീയമായും സമരത്തെ എതിരിടാമെന്ന സര്‍ക്കാരിന്റെ ആഗ്രഹം ഒരിക്കലും ഉണങ്ങാത്ത മുറിവുകളിലേയ്ക്കാണ് കേരളത്തെ നയിക്കുന്നത്.