പുഞ്ചക്കൊയ്ത്: നെല്‍കര്‍ഷകന് ദു:ഖം ബാക്കി
ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പുഞ്ചക്കൊയ്ത് സാധാരണ ആഹ്ലാദവേളയാണ്. പക്ഷെ ഇക്കുറി കര്‍ഷകന്റെ മുഖത്ത് ആഹ്ലാദമില്ല. പ്രധാനമായും നെല്ലിന് വിപണിയില്ലെന്നതാണ് കര്‍ഷകരെ വിഷമിപ്പിക്കുന്നത്.
ഇടനിലക്കാരനില്‍ നിന്നും കര്‍ഷകന് രക്ഷയില്ലെന്നതാണ് സ്ഥിതി. കാരണം നെല്ലിന് ഒരു തറവില ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. ഇക്കാര്യത്തില്‍ റബര്‍ കര്‍ഷകന്റെ സ്ഥിതി തന്നെ നെല്‍കര്‍ഷകനും.
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ നിന്നും ഇക്കുറി ആകെ കിട്ടിയ വിളവ് 1.5 ലക്ഷം ടണ്‍ നെല്ലാണ്. സര്‍ക്കാര്‍ ഇതുവരെയും സഹകരണസംഘങ്ങള്‍ വഴിയോ മറ്റേതെങ്കിലും രീതിയിലോ നെല്ല് ശേഖരിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് നെല്ലിന് തറവിലയും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ക്വിന്റലിന് 550 രൂപയാണ് സ്വകാര്യവിപണിയിലെ വില.
ചുക്കം കൊമ്പംകുഴിയിലും കടന്നക്കാടു പാടങ്ങളിലും കൊയ്ത് കഴിഞ്ഞു. പണ്ടാറംകുളം, കായല്‍ തോമപുരം, പുത്തന്‍കരി, പഴയകരി, എടച്ചേരി സൗത്ത്, എടച്ചേരി നോര്‍ത്ത് പാടങ്ങളിലും കൊയ്ത്ത് ഏതാണ്ട് കഴിഞ്ഞു. കൊയ്ത് കഴിഞ്ഞതോടെ ഇനിയും വിപണിയില്‍ നെല്‍വില ഇടിയുമോ എന്ന ഭീതിയിലാണ് കര്‍ഷകര്‍.
നേരത്തെ ക്വിന്റലിന് 700 രൂപയ്ക്ക് നെല്ല് ശേഖരിക്കാന്‍ സര്‍ക്കാര്‍ കൃഷിവകുപ്പിന് നിര്‍ദേശം നല്കിയിരുന്നു. പിന്നീട് സര്‍ക്കാര്‍ തന്നെ ഈ നിര്‍ദേശം പിന്‍വലിച്ചു. ഇടനിലക്കാര്‍ ഇപ്പോള്‍തന്നെ നെല്ല് കാലടിയിലേയും അങ്കമാലിയിലേയും അരിമില്ലുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്. മറ്റു മാര്‍ങ്ങളെല്ലാം അടഞ്ഞതിനാല്‍ ഇക്കുറിയും കര്‍ഷകര്‍ ഇടനിലക്കാരുടെ കെണിയില്‍ തലവച്ചുകൊടുക്കേണ്ടിവരും.
സര്‍ക്കാര്‍ നെല്‍കര്‍ഷകരുടെ കാര്യത്തില്‍ അവഗണനാമനോഭാവമാണ് പുലര്‍ത്തുന്നത്. റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ 150 കോടി നീക്കിവച്ച സര്‍ക്കാര്‍ നെല്‍കര്‍ഷകരെ രക്ഷിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ തയ്യാറല്ല. സര്‍ക്കാര്‍ കിലോയ്ക്ക് ഒരു രൂപയെങ്കിലും സബ്സിഡി നല്കിയാല്‍ തന്നെ രക്ഷപ്പെടുമെന്ന് നെല്‍ കര്‍ഷകര്‍ പറയുന്നു.












Click it and Unblock the Notifications