മാര്‍ച്ച് 15ന് ശിലകള്‍ രാമജന്മ ഭൂമിയിലേയ്ക്ക്
ദില്ലി : പൂജിക്കപ്പെട്ട ശിലകള്‍ രാമജന്മഭൂമിയിലേയ്ക്ക് മാറ്റാനുളള മൂഹൂര്‍ത്തം വിശഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു. മാര്‍ച്ച് 15 ഉച്ചയ്ക്കു ശേഷം 2.15 മുതല്‍ ശിലകള്‍ കര്‍സേവപുരത്തേയ്ക്ക് കൊണ്ടുവരാനാരംഭിക്കും. മാര്‍ച്ച് 12നു മുമ്പ് തര്‍ക്ക ഭൂമി വിട്ടു കിട്ടുമെന്ന് വിഎച്ച്പി പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാല്‍ യഥാര്‍ത്ഥ കര്‍ സേവ തുടങ്ങുന്നത് സമവായമുണ്ടായ ശേഷമായിരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍ പ്രസ്താവിച്ചു. തര്‍ക്ക സ്ഥലത്ത് നിലവിലുളള സ്ഥിതി തുടരുമെന്ന് സര്‍ക്കാരും രാഷ്ട്രപതിയും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഘപരിവാറിന്റെ ഈ പ്രഖ്യാപനം.
ഒരു ലക്ഷത്തോളം വിഎച്ച്പി പ്രവര്‍ത്തകരും രാമഭക്തരും മാര്‍ച്ച് 15 ഉച്ചയ്ക്കു ശേഷം രാമജന്മഭൂമിയില്‍ കേന്ദ്രീകരിച്ച് ശിലകള്‍ നിര്‍മാണ സ്ഥലത്തേയ്ക്ക് മാറ്റുന്ന ചടങ്ങില്‍ പങ്കെടുക്കും.
അന്ന് ഒരു തരത്തിലുമുളള സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്ന് ആചാര്യ കിഷോര്‍ പ്രത്യാശിച്ചു. എന്നാല്‍ അറസ്റ് നേരിടാന്‍ തങ്ങള്‍ തയ്യാറാണ്.
ശിലകള്‍ നിര്‍മ്മാണ സ്ഥലത്തെത്തിക്കുന്ന പണിയാണ് മാര്‍ച്ച് 15 ന് നടക്കുക. യഥാര്‍ത്ഥ നിര്‍മ്മാണം തര്‍ക്കത്തിന് യുക്തമായ ഒത്തു തീര്‍പ്പുണ്ടായ ശേഷം മാത്രമേ നടക്കു. ക്ഷേത്ര നിര്‍മ്മാണം നടക്കേണ്ടത് ശാന്തമായ അന്തരീക്ഷത്തിലാണ്. അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 14 ന് മന്ദിര നിര്‍മ്മാണ സമിതി യോഗം ചേരുമെന്നും വിഎച്ച്പി നേതാവ് അറിയിച്ചു.