സമരം ശക്തം : ആരും ഒത്തുതീര്‍പ്പിനില്ല
തിരുവനന്തപുരം : നിയമസഭാ സമ്മേളനം വെളളിയാഴ്ച ആരംഭിക്കാനിരിക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ശക്തമായി തുടരുന്നു. തിരുവനന്തപുരത്ത് സമരാനുകൂലികള്‍ ഡെപ്യൂട്ടി കളക്ടറെ ആക്രമിച്ചു. എസ്മ പ്രകാരം 17 പേര്‍ അറസ്റിലായി. നിയമസഭാ കോംപ്ലക്സില്‍ പ്രകടനം നടത്തിയ നാലുപേരെയും പൊലീസ് അറസ്റു ചെയ്തു.
റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗണേഷ് കുമാറിനെയാണ് സമരാനുകൂലികള്‍ ആക്രമിച്ചത്. കളക്ടറേറ്റിലേയ്ക്കുളള യാത്രാമദ്ധ്യേ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയ്ക്കു സമീപം വച്ച് വഴി തടഞ്ഞ് കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ മിക്ക ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാലകള്‍, പഞ്ചായത്ത് ഓഫീസുകള്‍, കോര്‍പറേഷന്‍ ഓഫീസുകള്‍ തുടങ്ങിയവയെല്ലാം നിശ്ചലമാണ്.
ഭരണാനുകൂല സംഘടനയായ സെറ്റോ ക്ലിഫ് ഹൗസിലേയ്ക്കു നടത്തിയ മാര്‍ച്ച് നന്തന്‍കോട് വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പൊലീസുമായി ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.
വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. പണിമുടക്ക് നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രശ്നത്തിന്റെ പേരില്‍ പ്രതിപക്ഷം സഭയെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൂടുതല്‍ തീവ്രമായ സമര പരിപാടികള്‍ക്കാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സര്‍വീസ് സംഘടനകള്‍.
പണിമുടക്കിനോടനുബന്ധിച്ച് വ്യാഴാഴ്ച ചെറിയ തോതില്‍ അക്രമം ഉണ്ടായി. ഒരു പൊലീസുകാരനുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് നാലുപേരും കണ്ണൂരില്‍ മൂന്നു പേരും പാലക്കാടും ഇടുക്കിയിലും ഓരോരുത്തരുമാണ് എസ്മ പ്രകാരം അറസ്റിലായത്.
നിയമസഭാ കവാടത്തിനു മുന്നില്‍ പ്രകടനം നടത്തുന്നത് എസ്മ പ്രകാരം വിലക്കിയിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെടുമങ്ങാട് തഹസീല്‍ദാരെ തടഞ്ഞ മൂന്നു പേര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു.
പഠനം നടന്നു കൊണ്ടിരുന്ന പട്ടം സെന്റ്മേരീസ് സ്ക്കൂളിലേയ്ക്ക് പണിമുടക്കുന്നവര്‍ അതിക്രമിച്ചു കയറി. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലാണ് മെഡിക്കല്‍ കോളെജ് സ്റേഷനിലെ കൃഷ്ണന്‍ കുട്ടി നായര്‍ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications