തര്‍ക്കപ്രദേശത്തിന് പുറത്ത് ക്ഷേത്രം നിര്‍മിക്കാന്‍ നിര്‍ദേശം
ദില്ലി: സുപ്രിം കോടതി വിധി വരും വരെ അയോധ്യാ പ്രശ്നത്തിന് ഒരു പരിഹാരമെന്ന നിലയില്‍ അയോധ്യയിലെ തര്‍ക്ക പ്രദേശത്തിന് പുറത്ത് രാമക്ഷേത്രം നിര്‍മിക്കാമെന്ന നിര്‍ദേശം കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി മുന്നോട്ടുവെച്ചു. ഈ നിര്‍ദേശം പരിഗണിക്കാമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കണ്‍വീനര്‍ എസ്.ക്യു.ആര്‍. ഇല്ലിയാസ് അറിയിച്ചു.
ബോര്‍ഡിലെ 11 അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ബോര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര യോഗം ചേര്‍ന്ന് ഈ നിര്‍ദേശത്തെ പറ്റി തീരുമാനമെടുക്കുമെന്ന് ഇല്ലിയാസ് പറഞ്ഞു. തങ്ങളുടെ അഭിപ്രായം ശങ്കരാചാര്യയെ മാര്‍ച്ച് 15ന് മുമ്പ് അറിയിക്കും.
ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന തര്‍ക്കസ്ഥലത്തിന് പുറത്ത് ഒരു ഭിത്തി കെട്ടാമെന്ന് വി എച്ച് പി സമ്മതിച്ചിട്ടുണ്ട്. തര്‍ക്കമന്ദിരത്തിന്റെ കാര്യത്തില്‍ സുപ്രിം കോടതി വിധി വരുംവരെ കാത്തിരിക്കാമെന്നും വി എച്ച് പി വ്യക്തമാക്കിയതായി ഇല്ലിയാസ് പറഞ്ഞു. ഗുജറാത്തില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിന് ഇരുവിഭാഗവും ചേര്‍ന്ന് ഒരു സംയുക്ത അഭ്യര്‍ഥന പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ആര്‍. വെങ്കട്ടരാമന്‍, മുന്‍ ഗവര്‍ണര്‍ രമേഷ് ഭണ്ഡാരി, സമതാ പാര്‍ട്ടി നേതാവ് ശംഭു ശ്രീവാസ്തവ, മുന്‍ ചീഫ് ജസ്റിസ് രംഗനാഥ് മിശ്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
രാമക്ഷേത്രം നിര്‍മിക്കുന്നതിനായി മാര്‍ച്ച് 15ന് ശിലകള്‍ തര്‍ക്കപ്രദേശമല്ലാത്ത സ്ഥലത്ത് കൊണ്ടുപോവാനുള്ള വി എച്ച് പി നീക്കത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.